കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ശത്രു ബാലിസ്റ്റിക് മിസൈൽ കണ്ടെത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ അത് ഭീഷണി മേഖലയ്ക്ക് പുറത്തേക്ക് വീണതിനാൽ രാജ്യത്തിന് യാതൊരു അപകടവും നാശനഷ്ടവും ഉണ്ടായിട്ടില്ല. മിസൈൽ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തപ്പോൾ അത് രാജ്യത്തിന് ഭീഷണിയല്ലെന്ന് കണ്ടെത്തിയതായി ഇറാന്റെ ആക്രമണ പശ്ചാത്തലത്തിൽ നടന്ന മാധ്യമ ബ്രീഫിംഗിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സൗദ് അൽ-അത്‌വാൻ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിലും കുവൈത്ത് സായുധ സേന രാജ്യത്തിന്റെ വ്യോമപരിധി നിരീക്ഷിക്കുകയും സാധ്യതയുള്ള വ്യോമ ഭീഷണികളെ പിന്തുടരുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ തുടരുകയാണെന്നും അറിയിച്ചു.സായുധ സേന രാജ്യത്തിന്റെ “അഭേദ്യ കവചം” ആണെന്നും, വിവിധ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനത്തിലൂടെ ഉയർന്ന ജാഗ്രതയും സജ്ജതയും നിലനിർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

