കുവൈത്ത് സിറ്റി: ഇന്ത്യയുടെ പ്രശസ്തമായ “ഫലങ്ങളുടെ രാജാവ്” എന്നറിയപ്പെടുന്ന മാമ്പഴത്തിന്റെ വൈവിധ്യവും ഗുണനിലവാരവും പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച 11 ദിവസത്തെ ഇന്ത്യൻ മാമ്പഴോത്സവം കുവൈത്തിലെ അവന്യൂസ് മാളിൽ നടന്ന മാമ്പഴ രുചിമേളയോടെ സമാപിച്ചു.
മേളയിൽ സന്ദർശകർക്ക് വിവിധ ഇനം ഇന്ത്യൻ മാമ്പഴങ്ങൾ, മാമ്പഴ ലസ്സി, മാമ്പഴം ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങൾ എന്നിവ രുചിക്കാൻ അവസരം ലഭിച്ചു. ഇതോടൊപ്പം പങ്കെടുത്ത റെസ്റ്റോറന്റുകൾ മൂന്ന് ദിവസത്തെ “മാംഗോ മാനിയ” പരിപാടിയിലൂടെ മാമ്പഴം ഉൾപ്പെടുത്തിയ പ്രത്യേക വിഭവങ്ങളും അവതരിപ്പിച്ചു.ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമായ ഇന്ത്യയിൽ നൂറുകണക്കിന് ഇനം മാമ്പഴങ്ങളാണ് കൃഷി ചെയ്യുന്നത്. അവയുടെ പ്രത്യേക രുചിയും സുഗന്ധവും പോഷകഗുണങ്ങളുമാണ് ലോകമെമ്പാടും ഇന്ത്യൻ മാമ്പഴങ്ങളെ പ്രശസ്തമാക്കുന്നത്.
പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതി ഇന്ത്യൻ മാമ്പഴങ്ങളുടെ സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം എടുത്തുപറഞ്ഞു. ഇന്ത്യയിൽ 500-ലധികം ഇനം മാമ്പഴങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ലോകപ്രശസ്തമായ അൽഫോൻസോ മാമ്പഴം ഉൾപ്പെടെ ദശേരി, ബംഗനപ്പള്ളി, കേസർ തുടങ്ങിയ ഇനങ്ങൾ സന്ദർശകർക്ക് പരിചയപ്പെടുത്തുകയുണ്ടായെന്നും അവർ പറഞ്ഞു.
ഇന്ത്യൻ മാമ്പഴങ്ങൾ ഇന്ത്യയുടെ സുഗന്ധവ്യഞ്ജനങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ എന്നിവ പോലെ തന്നെ പ്രധാന കയറ്റുമതി ഉൽപ്പന്നമാണെന്നും, ഇന്ത്യ-കുവൈത്ത് വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അംബാസഡർ വ്യക്തമാക്കി.കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇന്ത്യൻ മാമ്പഴങ്ങൾ കുവൈത്ത് വിപണിയിലെത്തുന്നുണ്ടെന്നും പ്രാദേശിക ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
കൂടുതൽ ഇന്ത്യൻ മാമ്പഴങ്ങൾ ഇറക്കുമതി ചെയ്യാൻ താൽപര്യമുള്ള കുവൈത്തി വ്യാപാരികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും, ഇന്ത്യയിലെ കയറ്റുമതിക്കാരുമായി ബന്ധം സ്ഥാപിക്കാൻ എംബസി സഹായിക്കുമെന്നും അംബാസഡർ അറിയിച്ചു.ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളെ കുവൈത്തിൽ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ലോകപ്രശസ്തമായ ഇന്ത്യൻ മാമ്പഴങ്ങളുടെ രുചി ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

