കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ പ്രമുഖ ചികിത്സാകേന്ദ്രമായ അൽ-റാസി ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ ഏഷ്യൻ വംശജനായ ശുചീകരണ തൊഴിലാളി സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഏഷ്യൻ വംശജനെ ക്യാപിറ്റൽ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ അപ്പോൾത്തന്നെ തന്നെ അറസ്റ്റ് ചെയ്തു. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, കൊല്ലപ്പെട്ടയാളും പ്രതിയും ഒരേ ആശുപത്രിയിലെ തന്നെ ശുചീകരണ വിഭാഗം ജീവനക്കാരാണ്. ഇവർ തമ്മിൽ നേരത്തെയുണ്ടായിരുന്ന വ്യക്തിവൈരാഗ്യത്തെച്ചൊല്ലി ആശുപത്രി കെട്ടിടത്തിനുള്ളിൽ വെച്ച് രൂക്ഷമായ വാക്കുതർക്കം ഉടലെടുത്തിരുന്നു.
തുടർന്ന്, വിഷയം സംസാരിച്ചു തീർക്കാനായി പ്രതി ഇയാളെ ആശുപത്രിക്ക് പുറത്തുള്ള പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് തർക്കം വീണ്ടും മൂർച്ഛിക്കുകയും, പ്രതി തന്റെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് സഹപ്രവർത്തകനെ ക്രൂരമായി ഒന്നിലധികം തവണ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.ആശുപത്രി പാർക്കിംഗിൽ വൻ സംഘർഷം നടക്കുന്നതായി രാവിലെയാണ് ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തിയപ്പോഴേക്കും ഗുരുതരമായി കുത്തേറ്റ ഇയാൾ മരണപ്പെട്ടിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് തന്നെ പോലീസ് കണ്ടെടുത്തു. പ്രതി കരുതിക്കൂട്ടി ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. തർക്കത്തിന് മുൻപ് തന്നെ പ്രതി കയ്യിൽ കത്തി കരുതിയിരുന്നത് ഇതിന് തെളിവായി പോലീസ് ചൂണ്ടിക്കാണിക്കുന്നു. അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.



