കുവൈത്ത്സിറ്റി: രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ട്രാഫിക് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള ആദ്യ വിധി പ്രസ്താവിച്ച് കുവൈറ്റ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി.
പൊതുറോഡിൽ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തിയ സ്വദേശി പൗരന് ഒരു വർഷത്തെ കഠിനതടവും അറുന്നൂറ് ദിനാർ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിന് പുറമെ ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.പൊതുറോഡിൽ അതീവ അപകടകരമായ രീതിയിൽ വാഹനമോടിച്ച വ്യക്തിയെ ട്രാഫിക് പട്രോളിംഗ് സംഘമാണ് പിടികൂടിയതെന്ന് സുരക്ഷാ വൃത്തങ്ങൾ പ്രാദേശിക മാധ്യമമായ അൽ-ജരീദയോട് വ്യക്തമാക്കി. ട്രാഫിക് നിരീക്ഷണ ക്യാമറകളിലും പോലീസ് പട്രോളിംഗ് വാഹനങ്ങളിലെ ക്യാമറകളിലും ഇയാളുടെ നിയമലംഘനം ദൃശ്യങ്ങളും ശബ്ദവും സഹിതം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ലംഘന അന്വേഷണ വിഭാഗമാണ് പ്രതിയെ കോടതിക്ക് കൈമാറിയത്.
ട്രാഫിക് പ്രൊസിക്യൂഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഡ്രൈവറെ ഗതാഗത വകുപ്പിന്റെ തടവറയിൽ പാർപ്പിച്ച ശേഷമാണ് ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ തെളിവുകളോടെ കേസ് ഫയൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിക്ക് കൈമാറിയത്. വിചാരണ വേളയിൽ പ്രൊസിക്യൂഷൻ പ്രതിനിധി പുതിയ ട്രാഫിക് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഏറ്റവും കടുത്ത ശിക്ഷകൾ തന്നെ പ്രതിക്ക് നൽകണമെന്ന് ശക്തമായി വാദിച്ചതിനെ തുടർന്നാണ് കോടതി ഈ മാതൃകാപരമായ വിധി പുറപ്പെടുവിച്ചത്.



