കുവൈത്ത്: മുഹമ്മദ് നബി ﷺയുടെ സുന്നത്ത് കൃത്യമായി മനസ്സിലാക്കുകയും അതനുസരിച്ച് ജീവിതം ക്രമീകരിക്കുകയും ചെയ്യുക ഓരോ സത്യവിശ്വാസിയുടെയും അനിവാര്യമായ ബാധ്യതയാണെന്ന് പ്രമുഖ ഹദീസ് പണ്ഡിതനും ജാമിഅ അൽ-ഹിന്ദ് പ്രൊഫസറും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ അബൂബക്കർ സലഫി പറഞ്ഞു.കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ (KKIC) റിഗ്ഗൈ ഔഖാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹദീസ് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിൽ സുന്നത്തിനുള്ള കേന്ദ്രസ്ഥാനവും വിശുദ്ധ ഖുർആന്റെ വിശദീകരണത്തിൽ അതിന്റെ അനിവാര്യമായ പങ്കും മുസ്‌ലിമിന്റെ വിശ്വാസവും ജീവിതദർശനവും രൂപപ്പെടുത്തുന്നതിൽ സുന്നത്തിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. സുന്നത്തിനെതിരെ യുക്തിവാദികളും ഖുർആൻവാദികളും ഉന്നയിക്കുന്ന പ്രധാന സംശയങ്ങൾക്ക് ഖുർആനും സ്വഹീഹ് ഹദീസുകളും അടിസ്ഥാനമാക്കി അദ്ദേഹം മറുപടി നൽകി.സെമിനാർ കുവൈത്ത് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ വിദേശകാര്യ വിഭാഗം ഡയറക്ടർ ശൈഖ് സത്താം ഖാലിദ് അൽ-മുസൈൻ ഉദ്ഘാടനം ചെയ്തു. തൗഹീദിന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കേണ്ടതിന്റെ അനിവാര്യതയും ശരിയായ ശരീഅത്ത് വിജ്ഞാനം സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.ശരിയായ വിജ്ഞാനം വിശ്വാസത്തെ ദൃഢപ്പെടുത്തുകയും മുസ്‌ലിമിനെ സംശയങ്ങളിൽ നിന്നും വ്യതിചലനങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിനെ ഏകനായി ആരാധിക്കുക എന്നതാണ് മനുഷ്യന്റെ ഏറ്റവും മഹത്തായ ബാധ്യതയെന്നും അദ്ദേഹം ഓർമിപ്പിച്ചു.സെമിനാറിലെ വിവിധ സെഷനുകളിൽ പി. എൻ. അബ്ദുറഹ്മാൻ, അബ്ദുൽ ലത്തീഫ്, അബ്ദുസ്സലാം സ്വലാഹി, ഷഫീഖ് അബ്ദുറഹീം എന്നിവർ പ്രഭാഷണം നടത്തി.തുടർന്ന് വേനൽക്കാല ദഅ്‌വാ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മതവിജ്ഞാന മത്സരത്തിലെ വിജയികൾക്ക് ശൈഖ് സത്താം ഖാലിദ് അൽ-മുസൈൻ സമ്മാനങ്ങൾ വിതരണം ചെയ്തു.അതിശക്തമായ വേനൽച്ചൂട് അനുഭവപ്പെട്ടിരുന്നിട്ടും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നായി വലിയ ജനപങ്കാളിത്തമാണ് ഹദീസ് സെമിനാറിൽ ഉണ്ടായത്.
വിജ്ഞാനസദസ്സുകളോടുള്ള പ്രവാസി സമൂഹത്തിന്റെ താൽപര്യവും മതവിജ്ഞാനം നേടാനുള്ള ആത്മാർഥതയും ഈ ശ്രദ്ധേയമായ പങ്കാളിത്തം പ്രതിഫലിപ്പിച്ചു.കെ.കെ.ഐ.സി. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കാപ്പാടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതം പറഞ്ഞു. ക്യു.എച്ച്.എൽ.എസ്. അസിസ്റ്റന്റ് സെക്രട്ടറി അഷ്റഫ് ഏകരൂൽ നന്ദി രേഖപ്പെടുത്തി. സമീർ അലി ഏകരൂൽ, ശബീർ സലഫി, അനിലാൽ ആസാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



