കുവൈറ്റ് സിറ്റി: വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്ന് 23,500 കുവൈറ്റ് ദിനാർ തട്ടിയെടുത്തെന്ന കേസിൽ ആരോപണവിധേയനായ കുവൈറ്റ് സ്വദേശിയെ ക്രിമിനൽ കോടതി കുറ്റവിമുക്തനാക്കി. യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വഞ്ചിക്കുകയും, വൻ ലാഭം വാഗ്ദാനം ചെയ്ത് ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പ്രതിക്കെതിരെയുള്ള പ്രോസിക്യൂഷൻ കേസ്. യുവാവിന്റെ വാക്ക് വിശ്വസിച്ച് ബാങ്ക് വായ്പയെടുത്താണ് യുവതി പണം കൈമാറിയത്. മുൻപും സമാനമായ കേസിൽ പ്രതി ശിക്ഷിക്കപ്പെട്ടിട്ടുള്ളതിനാൽ കടുത്ത ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ശിക്ഷാനിയമത്തിൽ നിർവ്വചിച്ചിട്ടുള്ള രീതിയിലുള്ള യാതൊരുവിധ സാമ്പത്തിക വഞ്ചനയോ തട്ടിപ്പോ ഇവിടെ നടന്നിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ആയെദ് അൽ റഷീദി കോടതിയിൽ വാദിച്ചു. നിക്ഷേപ പദ്ധതിയെക്കുറിച്ച് പറഞ്ഞതല്ലാതെ പ്രതി വ്യാജരേഖകളോ വഞ്ചനാപരമായ മറ്റ് മാർഗ്ഗങ്ങളോ ഉപയോഗിച്ചതായി വാദിയുടെ മൊഴിയിൽ തെളിവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേസിൽ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ ആവശ്യമായ ശക്തമായ തെളിവുകൾ ഇല്ലെന്ന് കോടതി വിലയിരുത്തി. കേവലം ദുർബലമായ ആരോപണങ്ങളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിൽ ഒരാളെ ശിക്ഷിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ക്രിമിനൽ കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്.



