കുവൈത്ത്സിറ്റി, ജൂലൈ 21: ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുകയായിരുന്ന കുവൈത്തി എണ്ണക്കപ്പൽ “കിഫാൻ” നെ തിങ്കളാഴ്ച രാത്രി ഇറാൻ ലക്ഷ്യമിട്ട ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.വിദേശകാര്യ ഉപമന്ത്രി അംബാസഡർ ഹമദ് സുലൈമാൻ അൽ-മഷാൻ ചൊവ്വാഴ്ച ഇറാൻ സ്ഥാനപതി മുഹമ്മദ് തുതുൻജിയെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി.
2026 ഫെബ്രുവരി 28 മുതൽ ഇറാൻ കുവൈത്തിനെതിരെ തുടരുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ഈ സംഭവം എന്നും, ഇത് കുവൈത്തിന്റെ പരമാധികാരത്തെയും ഭൗമപരമായ അഖണ്ഡതയെയും ദേശീയ താൽപര്യങ്ങളെയും ലംഘിക്കുന്ന ഗുരുതര നടപടിയാണെന്നും ഉപമന്ത്രി വ്യക്തമാക്കി.അന്താരാഷ്ട്ര സമുദ്രഗതാഗത സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഈ ആക്രമണം അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്രസഭാ ചാർട്ടറും സുരക്ഷാ കൗൺസിൽ പ്രമേയം 2817 (2026) ഉം ലംഘിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാൻ ഉടൻ തന്നെ നിയമവിരുദ്ധ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടതോടൊപ്പം, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിന് നിലനിൽക്കുന്നുവെന്നും, ഈ ആക്രമണത്തിന്റെയും തുടർച്ചയായ അതിക്രമങ്ങളുടെയും പൂർണ ഉത്തരവാദിത്തം ഇറാനാണെന്നും വ്യക്തമാക്കി.



