കുവൈറ്റ്സിറ്റി: രാജ്യത്തെ സുരക്ഷാ ക്യാമറകളും നിരീക്ഷണ സംവിധാനങ്ങളും നിയന്ത്രിക്കുന്ന നിയമത്തിൽ നിർണായക ഭേദഗതി വരുത്തി കുവൈറ്റ്. പുതിയ ഉത്തരവ് പ്രകാരം, നിയമത്തിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കുറഞ്ഞത് 120 ദിവസമെങ്കിലും (തുടർച്ചയായി) സുരക്ഷിതമായി സൂക്ഷിക്കണം. ഇത് സംബന്ധിച്ച 2026-ലെ 76-ാം നമ്പർ വിജ്ഞാപനം ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗമിൽ’ ബുധനാഴ്ച പ്രസിദ്ധീകരിച്ചു. 2015-ലെ 61-ാം നമ്പർ നിയമത്തിലാണ് ഈ പ്രധാന ഭേദഗതികൾ വരുത്തിയിരിക്കുന്നത്.
നിർബന്ധിത 120 ദിവസത്തെ കാലയളവിൽ ദൃശ്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്താനോ, എഡിറ്റ് ചെയ്യാനോ, ഡിലീറ്റ് ചെയ്യാനോ, പ്രോസസ്സ് ചെയ്യാനോ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ അവകാശമുണ്ടായിരിക്കില്ല. മുൻപുണ്ടായിരുന്ന നിയമപ്രകാരമുള്ള സമയപരിധി പലപ്പോഴും അന്വേഷണങ്ങൾക്ക് അപര്യാപ്തമായിരുന്നുവെന്ന് വിലയിരുത്തിയാണ് പുതിയ മാറ്റം. അക്രമങ്ങൾക്കോ മറ്റ് സംഭവങ്ങൾക്കോ ഇരയാകുന്നവർ ചില പ്രത്യേക സാഹചര്യങ്ങൾ മൂലമോ ഭയം മൂലമോ പരാതി നൽകാൻ വൈകുന്ന സന്ദർഭങ്ങളിൽ പഴയ ദൃശ്യങ്ങൾ ലഭ്യമാകാതെ വരുന്നത് തടയാനാണ് സൂക്ഷിപ്പുകാലം ദീർഘിപ്പിച്ചത്.
പുതുക്കിയ ആർട്ടിക്കിൾ 5 പ്രകാരം ദൃശ്യങ്ങൾ കൂടുതൽ കാലം സൂക്ഷിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥർക്കും കോടതികൾക്കും ആവശ്യമായ തെളിവുകൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ സഹായിക്കും. കൂടാതെ, ആർട്ടിക്കിൾ 6 പ്രകാരം അന്വേഷണ ചുമതലയുള്ള അധികാരികളുടെയോ ബന്ധപ്പെട്ട കോടതികളുടെയോ ഉത്തരവ് ഉണ്ടാകുമ്പോൾ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ ഹാജരാക്കാൻ ബാധ്യസ്ഥരാണ്.



