കുവൈറ്റ് സിറ്റി: അൽ-ജഹ്റ ഗവർണറേറ്റിലെ ഷോപ്പിംഗ് മാൾ പാർക്കിംഗിൽ വാഹനം നിർത്തുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കുവൈറ്റ് പൗരനെ കുത്തിപ്പരിക്കേൽപ്പിച്ച മുപ്പതുകാരനായ ബിദൂൻ പൗരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പാർക്കിംഗ് ഏരിയയിൽ സംഘർഷം നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയായിരുന്നു.
കൈക്ക് കുത്തേറ്റ നിലയിൽ കണ്ടെത്തിയ കുവൈറ്റ് യുവാവിനെ ഉടൻ തന്നെ അൽ-ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റിലായ പ്രതി, വാഹനം നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസിനോട് സമ്മതിച്ചു. വാഹനം പാർക്ക് ചെയ്യാൻ ആർക്കാണ് മുൻഗണന എന്നതിനെച്ചൊല്ലിയായിരുന്നു തർക്കം.പ്രതി തന്റെ വാഹനത്തിൽ കത്തിയുമായി സഞ്ചരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും, ഇയാൾക്ക് മുൻകാല മോഷണ കേസുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും സുരക്ഷാ വിഭാഗം ചോദ്യം ചെയ്തുവരികയാണ്.



