കുവൈത്ത് സിറ്റി, സെപ്റ്റംബർ 11: കുവൈത്തിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. മുബാറക് അൽ കബീർ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് പ്രതികളെ പിടികൂടിയത്.
ഒഴിഞ്ഞ സ്ഥലത്ത് സംശയാസ്പദ സാഹചര്യത്തിൽ കണ്ട ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ, വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച ശേഷം അവയുടെ ലൊക്കേഷൻ മറ്റൊരാൾക്ക് അയച്ചുനൽകിയിരുന്നതായി ഇയാൾ സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഇയാൾ കാണിച്ചുകൊടുത്ത അഞ്ച് സ്ഥലങ്ങളിൽ നിന്നും, മഹ്ബൂലയിലെ താമസസ്ഥലത്തുനിന്നും കൂടുതൽ മയക്കുമരുന്ന് കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ രണ്ടാമത്തെ പ്രതിയെ മുത്‌ലായിലെ താമസസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു.
പരിശോധനയിൽ 46.4 ഗ്രാം മരിജുവാന അടങ്ങിയ 33 പാക്കറ്റുകൾ, 182.4 ഗ്രാം മെത്താംഫെറ്റമിൻ അടങ്ങിയ 175 പാക്കറ്റുകൾ, 5.8 ഗ്രാം ഹെറോയിൻ അടങ്ങിയ 7 പാക്കറ്റുകൾ, 85 ക്യാപ്റ്റഗൺ ക്യാപ്സ്യൂളുകൾ, 178 ലിറിക്ക ഗുളികകൾ, രാസവസ്തുക്കളിൽ മുക്കിയ A4 പേപ്പർ അടങ്ങിയ 6 ബാഗുകൾ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.



