യാത്രാപ്രേമികള്‍ തയ്യാറായിക്കോളൂ; ടൂറിസം മേഖലയ്ക്കായി പുത്തന്‍ പദ്ധതികള്‍

  • 23/10/2020

കോവിഡ്19 മഹാമാരിയുടെ ഫലമായി കടുത്ത പ്രതിസന്ധിയില്‍ ആയ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ നൂതന പദ്ധതികള്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലായി 26 ടൂറിസം പദ്ധതികള്‍ക്ക്  തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമഗ്ര ടൂറിസം വികസനത്തിന് പര്യാപ്തമായ പുതിയ 26 പദ്ധതികള്‍ക്കാണ് ഈ ഘട്ടത്തില്‍ തുടക്കം കുറിക്കുന്നത്. തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ഹില്‍സ്റ്റേഷനായ പൊന്മുടിയില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ഇതില്‍ ആദ്യത്തേത്. കൂട്ടികള്‍ക്കുള്ള കളിക്കളം, ലാന്റ് സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങള്‍  എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ലോവര്‍ സാനിട്ടോറിയത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കാനും, കുടുംബമായി എത്തുന്ന സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.സമുദ്രനിരപ്പില്‍ നിന്ന് 700 അടി ഉയരത്തിലുള്ള മനോഹരമായ പാറക്കെട്ടുകളില്‍ ഒരുക്കിയിരിക്കുന്ന ടൂറിസം പദ്ധതിയാണ് കൊല്ലം ജില്ലയിലെ മലമേല്‍പാറ ടൂറിസം പദ്ധതി. കൊല്ലം ബീച്ചിലും, താന്നി ബീച്ചില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും  പത്തനംതിട്ട ഇലവുംതിട്ടയിലെ മൂലൂര്‍ സ്മാരകത്തിന്റെ സൗന്ദര്യവല്‍ക്കരണവും, പാലാ നഗരത്തില്‍ പാരീസിലെ 'ലവ്‌റെ' മ്യൂസിയത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഗ്രീന്‍ ടൂറിസം കോംപ്ലക്‌സും ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. 

ഇടുക്കി ജില്ലയിലെ അരുവിക്കുഴി ടൂറിസം വികസന പദ്ധതി, ഏലപ്പാറ അമിനിറ്റി സെന്റര്‍, പുന്നമട നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റിലേക്കുള്ള പാത് വേയും ബോട്ട് ജെട്ടികളും, എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് ടൂറിസം വികസന പദ്ധതി എന്നിവയും ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമും ബൊട്ടാണിക്കല്‍ ഗാര്‍ഡനും കൂടുതല്‍ മനോഹരമാക്കി. അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന തുമ്പൂര്‍മൂഴിയില്‍ നടപ്പിലാക്കുന്ന പദ്ധതി ആ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. പോത്തുണ്ടി ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം എന്നിവയും നവീകരിച്ച് ഭംഗിയാക്കി സഞ്ചാരികളെ  സ്വീകരിക്കുന്നതിന് സജ്ജമാക്കി കഴിഞ്ഞു. മലപ്പുറം ജില്ലയിലെ കോട്ടക്കുന്ന് മിറക്കിള്‍ ഗാര്‍ഡനടക്കം ഒരുക്കി ഭംഗിയാക്കി. ചമ്രവട്ടത്തെ പുഴയോരം സ്‌നേഹപാതയുടെ ഒന്നും, രണ്ടും ഘട്ടങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ വടകര അഴിമുഖ കടല്‍ത്തീരത്ത് ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തീകരിച്ചു.

കണ്ണൂരിലെ കക്കാട് സ്ഥിതി ചെയ്യുന്ന പാലക്കാട് സ്വാമി മഠം പാര്‍ക്കിന്റെ വികസനത്തിനായുള്ള പദ്ധതി, ചൊക്ലി ബണ്ട് റോഡിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതി, മലനാട്‌നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായ പറശനിക്കടവ് ബോട്ട് ടെര്‍മിനലും പഴയങ്ങാടി ബോട്ട് ടെര്‍മിനലും, വയനാട് ജില്ലയിലെ ചീങ്ങേരി മലറോക്ക് അഡ് വെഞ്ച്വര്‍ ടൂറിസം പദ്ധതി, ബേക്കലിലെ കമാനവും പാതയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയും തുടങ്ങിയ പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Related Articles