'ദി കൊക്കേഷ്യൻ ചോക്ക് സർക്കിൾ“

  • 19/02/2020

വായനക്കിടയില്‍ എപ്പോഴോ ബർതോൾഡ് ബ്രഹ്ത്തിന്റെ 'ദി കൊക്കേഷ്യൻ ചോക്ക് സർക്കിൾ“ എന്ന നാടകത്തെ കുറിച്ച് വായിച്ചതോര്‍ക്കുന്നു. ഒരു കോടതി മുറിയില്‍ പെറ്റമ്മയും പോറ്റമ്മയും തമില്ലുള്ള ഒരു കുഞ്ഞിന്റെ മാതൃത്വത്തെപ്പറ്റി തർക്കമുണ്ടാവുകയും യഥാർഥ മാതാവ് ആരാണെന്ന് നിശ്ചയിക്കാൻ ജഡ്ജി വ്യത്യസ്തവും, കാഴ്ചക്കാരന്, വായനക്കാരന് പ്രത്യക്ഷത്തിൽ ഭ്രാന്തമെന്ന് തോന്നുകയും ചെയ്യുന്ന മാർഗം സ്വീകരിക്കുകയാണ്.

കോടതിമുറിയിൽ ഒരു വൃത്തംവരച്ച് അതിൽ കുട്ടിയെ നിർത്തി. കുട്ടിയുടെ ഓരോ കൈപിടിച്ച് രണ്ടുപേരോടും വലിക്കാനും കിട്ടുന്നവർ കുട്ടിയെ സ്വന്തമാക്കാനും ജഡ്ജി ഉത്തരവിടുന്നു. സ്വന്തമാക്കാനായി രണ്ട് സ്ത്രീകളും കുട്ടിയുടെ ഓരോ കൈപിടിച്ച് വലിച്ചുതുടങ്ങിയപ്പോള്‍ കുട്ടി വേദനകൊണ്ട് നിലവിളിക്കാന്‍ തുടങ്ങി. അതിലൊരു സ്ത്രീ പൊട്ടിക്കരഞ്ഞുകൊണ്ട് പിൻവാങ്ങി. മറ്റേ സ്ത്രീ കുട്ടിയെ വലിച്ച് വൃത്തത്തിന് പുറത്തെത്തിച്ച് വിജയഭാവത്തിൽ നിന്നു. എന്നാൽ ജഡ്ജ് വിധിച്ചത് കുഞ്ഞിനെ അധികം വേദനിപ്പിക്കാതെയും പരിക്കേൽപ്പിക്കാതെയും പിൻവാങ്ങിയവരാണ് യഥാർഥ അമ്മയെന്നാണ്.

ഇന്നത്തെ വാര്‍ത്ത വായിക്കുമ്പോള്‍ ബ്രഹ്തിനെ പോലെ മനസ്സില്‍ ഒരു മലയാളി കവി കൂടി തെളിഞ്ഞു. ഇടശ്ശേരി. മലയാളത്തിന്റെ പ്രിയപ്പെട്ട കവി. ഇടശ്ശെരിയുടെ പൂതപ്പാട്ട്‌ മാതൃത്വത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന ഒരു കവിതയാണ്. അനുവാചക ഹൃദയത്തില്‍ എന്നും സൂക്ഷിച്ചു വെക്കുന്ന കവിത. കാണാതായ തന്റെ പൊന്നോമനയെ തേടി ഭൂതത്തിന്റെ മുന്നില്‍ എത്തുന്ന മാതാവിന് കുഞ്ഞിനെ കൊടുക്കാതിരിക്കുന്ന ഭൂതം, കുട്ടിയെ വിട്ടുകൊടുക്കാതിരിക്കാന്‍ പല പ്രലോഭനങ്ങളും നടത്തുന്നുണ്ട്. അമ്മയുടെ സ്നേഹവും കരുത്തും കൂടിച്ചേർന്ന കവിതയിലെ വരികള്‍ തന്നെ പറയട്ടെ, നെഞ്ചുരുക്കുന്ന അമ്മയുടെ വേദന

പൂതമക്കുന്നിന്റെ മേല്‍ മടിപ്പാറയെ-
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്ചി്ന്നുമാറതില്‍ പൊന്നും മണികളും
കുന്നു കുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂഴ്ന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'

പൂതത്തിന്റെ തഞ്ചം കേള്ക്കൊണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?

തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്മ്മി ച്ചു പൂതം
മാണ്പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി-
ട്ടഞ്ചിതമോദം മൂര്ദ്ധാവിങ്കല്‍
തടകിത്തടകിപ്പുല്കി മയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്‍.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍.

പക്ഷേ, ഇന്ന് വായിച്ച വാര്‍ത്ത സ്വന്തം കുഞ്ഞിനെ കല്ലില്‍ അടിച്ചു കൊന്നു എന്നാണ്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി. കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയടിച്ചു കൊല്ലുമ്പോള്‍, മാതൃഹൃദയം കരിങ്കല്ലാവുകയോ എന്ന് ചോദിച്ചു പോവുകയാണ്. അപ്പോഴും വേദന കൊണ്ട് ആ പൈതല്‍ വിളിച്ചിട്ടുണ്ടാവുക അമ്മയെന്ന് തന്നെയായിരിക്കണം.


Abdul Fathah Thayyil

Related Blogs