ഇലക്ട്രല്‍ ബോണ്ടുകളില്‍ നിയമനിര്‍മാണത്തിന് ശേഷവും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്ന് കണ്ടെത്തല്‍; ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണായക ദിനം

  • 18/03/2024

ഇലക്ട്രല്‍ ബോണ്ടുകളില്‍ നിയമനിര്‍മാണത്തിന് ശേഷവും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്ന് കണ്ടെത്തല്‍. ഇലക്ട്രല്‍ ബോണ്ടുകള്‍ രഹസ്യമാക്കി വയ്ക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ നീക്കങ്ങളും പുറത്തുവന്നു. കാലഹരണപ്പെട്ട ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് എസ്ബിഐ പണം നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണമാണ് എന്നതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ടുകള്‍ 15 ദിവസത്തിനകം ഉപയോഗിക്കണമെന്ന് നിയമത്തിലെ വ്യവസ്ഥ. കാലാവധി കഴിഞ്ഞ ചില ബോണ്ടുകളില്‍ എസ് ബി ഐ പണം നല്‍കിയത് ധനമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചായിരുന്നു. 

കാലഹരണപ്പെട്ട ബോണ്ടുകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എസ്ബിഐയുടെ കോര്‍പ്പറേറ്റ് ഓഫീസ് വേഗത്തില്‍ പ്രവര്‍ത്തിക്കുകയും 24 മണിക്കൂറിനുള്ളില്‍ ഇത് അനുവദിക്കാന്‍ ഡല്‍ഹി ഓഫീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കാലഹരണപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളും പണമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞു. കേസില്‍ കക്ഷി അല്ലെന്നാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോഴും സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

ഇലക്ട്രല്‍ ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് വീണ്ടും പരിഗണിക്കുക. ഇലക്ടറല്‍ ബോണ്ട് നമ്പര്‍ പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി പ്രസിദ്ധീകരിച്ച രേഖയില്‍ സീരിയല്‍ നമ്പര്‍ ഇല്ലാത്തതെന്തെന്നും ചോദിച്ചു. ഇക്കാര്യത്തില്‍ ഇന്ന് ബാങ്ക് കോടതിക്ക് മറുപടി നല്‍കും. എസ്ബിഐയെ പ്രതിനിധീകരിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബാങ്ക് അഭിഭാഷകന് ഒപ്പം ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും എന്നാണ് വിവരം.

Related News