അക്കൗണ്ട് മരവിപ്പിക്കല്‍ ദുരൂഹം, പാര്‍ട്ടിയെ വേട്ടയാടാനുള്ള ശ്രമം; ജനങ്ങള്‍ ബിജെപിക്ക് മറുപടി നല്‍കുമെന്നും യെച്ചൂരി

  • 06/04/2024

സി പി എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതില്‍ പ്രതികരിച്ച്‌ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. ആദായ നികുതി വകുപ്പ് നടപടിക്ക് പിന്നില്‍ രാഷ്ട്രീയമാണുള്ളത്. അക്കൗണ്ട് മരവിപ്പിച്ചത് ഒരു കാരണവും ബോധിപ്പിക്കാതെയാണെന്നും യെച്ചൂരി പറഞ്ഞു. നടപടി ദുരൂഹമാണെന്നും തെരഞ്ഞെടുപ്പില്‍ പാർട്ടിയെ വേട്ടയാടുകയാണ് ഉദ്ദേശമെന്നും സി പി എം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേർത്തു.

എന്താണ് ക്രമക്കേടെന്ന തെളിവ് നല്‍കട്ടെയെന്ന് പറഞ്ഞ യെച്ചൂരി, എല്ലാ അക്കൗണ്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വിവരിച്ചു. ആദായനികുതി വകുപ്പിന്‍റെ അല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയോ ധനമന്ത്രാലയത്തിന്‍റെയോ ഭാഗത്ത് നിന്ന് ബന്ധപ്പെട്ടിട്ടില്ല. സുപ്രീംകോടതി ഇത്തരം നീക്കങ്ങളില്‍ സ്വമേധയാ ഇടപെടണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജനങ്ങള്‍ ബി ജെ പിക്ക് മറുപടി നല്‍കുമെന്നും സി പി എം ജനറല്‍ സെക്രട്ടറി പറഞ്ഞു.

അതേസമയം സി പി എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കില്‍ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ലെന്ന് കാട്ടിയാണ് നടപടി. 1998 ല്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതില്‍ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്.

Related News