മദ്യനയ കേസിലെ അറസ്റ്റ് നിയമപരമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെജ്രിവാള്‍ സുപ്രീം കോടതിയില്‍, അപ്പീല്‍ സമര്‍പ്പിച്ചു

  • 09/04/2024

മദ്യനയ കേസിലെ അറസ്റ്റും റിമാൻഡും നിയമപരമാണെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമർപ്പിച്ച്‌ അരവിന്ദ് കെജ്രിവാള്‍. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

അറസ്റ്റ് നിയമവിരുദ്ധമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും സ്ഥാപിക്കാൻ കെജ്രിവാള്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടി ഉത്തരവ്. മദ്യനയം രൂപീകരിച്ചത് കെജ്രിവാളിൻറെ അറിവോടെയാണെന്ന രേഖകളാണ് ഇഡി ഹാജരാക്കിയത്. ഇതിലൂടെ കിട്ടിയ പണം ഗോവ തെരഞ്ഞെടുപ്പിന് ചെലവാക്കി എന്ന് വ്യക്തമാക്കുന്ന സാക്ഷിമൊഴികളുണ്ട്. മാപ്പു സാക്ഷികളെ നിശ്ചയിക്കാൻ നൂറു വർഷം പഴക്കമുള്ള നിയമമാണ് രാജ്യത്തുള്ളത്. കോടതി അനുമതിയോടെയാണ് ചിലർ മാപ്പു സാക്ഷികളായത്. ഇവരെ നിരാകരിക്കുന്നത് ജുഡീഷ്യല്‍ നടപടിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. മാപ്പു സാക്ഷിയുടെ പിതാവിന് ലോക്സഭ സീറ്റ് കിട്ടിയതോ ബോണ്ട് നല്‍കിയതോ കോടതിയുടെ വിഷയമല്ല.

രാഷ്ട്രീയം നോക്കിയല്ല നിയമം നോക്കിയാണ് കോടതി തീരുമാനം എടുക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിറുത്താനാണ് അറസ്റ്റ് എന്ന കെജ്രിവാളിൻറെ വാദവും ഹൈക്കോടതി തള്ളി. ഇഡിയുടെ സമൻസ് നിരന്തരം തള്ളി കെജ്രിവാളാണ് നടപടികള്‍ വൈകിച്ചത്. മുഖ്യമന്ത്രിയും സാധാരണക്കാരും ഒക്കെ നിയമത്തിനു മുന്നില്‍ തുല്യരാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

Related News