'സംസ്ഥാനങ്ങളുടെ അവകാശത്തെ ബഹുമാനിക്കുന്ന പുതിയ പിഎം വരും'; മോദിയോട് വ്യക്തിപരമായി വിദ്വേഷമില്ലെന്ന് സ്റ്റാലിൻ

  • 15/04/2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി വിദ്വേഷമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ വേദി പങ്കിട്ടിട്ടുണ്ട്. എന്നാല്‍, മോദിയോട് ധാർമികമായും ആശയപരമായും കടുത്ത ഭിന്നതയുണ്ട്. ഭരണഘടനയോടും ദുർബലരോടും ഉള്ള മോദിയുടെ സമീപനം അംഗീകരിക്കാനാകില്ല. സംസ്ഥാനങ്ങളുടെ അവകാശത്തെയും ഭരണഘടനയെയും ബഹുമാനിക്കുന്ന പുതിയ പ്രധാനമന്ത്രി വരുമെന്ന് ഉറപ്പുണ്ട്.

വടക്കേ ഇന്ത്യയില്‍ തിരിച്ചടി ഉറപ്പായതോടെയാണ് മോദി തെക്കേ ഇന്ത്യൻ സന്ദർശനം കൂട്ടിയത്. ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാലിന്റെ പരാമർശങ്ങള്‍. അതേസമയം, രാഹുല്‍ ഗാന്ധിയെ ഇന്ത്യക്ക് വിശ്വാസമില്ലെന്നും മോദിയുടെ ഗ്യാരണ്ടിയിലാണ് ‍ജനങ്ങളുടെ വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണ് തന്റെ സർക്കാർ. ഭാവി സർക്കാരിന്റെ ആദ്യ നൂറ് ദിനങ്ങളും നിർണായകമെന്ന് മോദി പറഞ്ഞു.

ബിജെപി കുടുംബ പാർട്ടിയല്ലെന്നും മോദി കൂട്ടിച്ചേർത്തു. ഭരണത്തുടർച്ചയില്‍ ഭയം വേണ്ട. മിഷൻ 2047 ആണ് മുന്നിലുള്ളത്. തൻ്റെ ടീം അതിനായുള്ള പരിശ്രമത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൊവിഡിനെതിരായ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു. പൂർവമാതൃകകളൊന്നും മുൻപിലുണ്ടായിരുന്നില്ല. രാജ്യ നന്മയ്ക്ക് വേണ്ടി തൻ്റെ സർക്കാർ സത്യസന്ധമായി പ്രവർത്തിച്ചു.

ആ ട്രാക്ക് റെക്കോർഡ് ജനങ്ങള്‍ക്ക് മുന്നില്‍ വച്ചാണ് 2024 ലെ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മോദി പറഞ്ഞു. മുൻ സർക്കാർ പ്രവർത്തിച്ചത് ഒരു കുടുംബത്തെ ശക്തിപ്പെടുത്താനായിരുന്നു. താൻ മുൻപോട്ട് വയ്ക്കുന്ന പദ്ധതികള്‍ ആരെയും ഭയപ്പെടുത്താനല്ല. ജമ്മു കശ്മീർ പുനസംഘടന, മുത്തലാഖ് നിരോധനം ഇതൊക്കെ കഴിഞ്ഞ സർക്കാരിൻ്റെ ആദ്യ നൂറ് ദിനങ്ങളില്‍ നടപ്പാക്കി. ഭാവി സർക്കാരിൻ്റെ ആദ്യ നൂറ് ദിനങ്ങളും നിർണ്ണായകമായിരിക്കും. പ്രതിപക്ഷത്തിൻ്റെ അഴിമതി രാഷ്ട്രീയ രംഗത്തെ സംശയത്തിൻ്റെ നിഴലിലാക്കിയെന്നും മോദി വിമർശിച്ചു. 

Related News