വീട്ടിലെ വോട്ടിൽ വീഴ്ച മനപൂർവമല്ല; ഇതുവരെ രേഖാമൂലം പരാതിലഭിച്ചിട്ടില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

  • 24/04/2024

വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ടിൽ വീഴ്ച മനപൂർവമല്ല. പിവി അൻവറിന്റെ പരാമർശത്തിൽ ഇതുവരെ രേഖാമൂലം പരാതിലഭിച്ചിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

ചൂട് പരിഗണിച്ച് ബൂത്തുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമായവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകും. 2019ലെ തിരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് 1700 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. പ്രശ്‌നബാധിത ബൂത്തുകൾക്ക് അകത്തും പുറത്തും ക്യാമറാ നിരീക്ഷണമുണ്ടാവും. കേന്ദ്രസേന ഉൾപ്പെടെ മൂന്ന് സംഘങ്ങൾ ബൂത്തുകൾ നിരീക്ഷിക്കും.

വീട്ടിലെ വോട്ടുമായി ബന്ധപ്പെട്ട് നാല് പരാതികളാണ് ലഭിച്ചത്. വീഴ്ച മനപ്പൂർവ്വമല്ല, അശ്രദ്ധകൊണ്ട് ഉണ്ടായതാണ്. വീഴ്ച വരുത്തിയവരെ സസ്‌പെൻഡ് ചെയ്യുകയും ക്രിമിനൽ കേസ് എടുക്കുകയും ചെയ്തു. സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇതുവരെ 70 കേസുകൾ എടുത്തു. പിവി അൻവറിന്റെ വിവാദ പരാമർശത്തിൽ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെ വാർത്ത കണ്ടു. എല്ലാവരും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും സഞ്ജയ് കൗൾ പറഞ്ഞു.

Related News