'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

  • 27/04/2024

പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയെ വിഭജിച്ച്‌ പുതിയ രാജ്യം വേണമെന്നാണ് ഇന്ത്യ സഖ്യം പ്രസംഗിക്കുന്നതെന്നു മോദി ആരോപിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇതാണ് പ്രതിപക്ഷം പറയുന്നത്. ദേശ വിരുദ്ധ അജണ്ടകളും പ്രീണനവുമാണ് പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

മഹാരാഷ്ട്രയിലെ കൊലാല്‍പുരിലെ ബിജെപി റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ ആരോപണം. 'എന്‍ഡിഎയുടെ വികസനത്തിന്റെ ട്രാക്ക് റെക്കോര്‍ഡിനോടു അതിരിടാന്‍ കഴിയില്ലെന്നു മനസിലായതോടെ കോണ്‍ഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രങ്ങള്‍ മാറ്റുകയാണ്. ദേശ വിരുദ്ധ അജണ്ടകളും പ്രീണനവും മുന്നോട്ടു വയ്ക്കുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് അജണ്ട കശ്മീരിലെ പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്നാണ്. അവര്‍ സെല്‍ഫ് ഗോളടിക്കുകയാണ്.'

'ദക്ഷിണേന്ത്യയെ വിഭജിച്ച്‌ പുതിയ രാജ്യം വേണമെന്നാണ് പ്രതിപക്ഷം പറയുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക അവര്‍ ഇതാണ് പറയുന്നത്.' 'ഇന്ത്യ മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ പൗരത്വ നിയമം റദ്ദാക്കും. മൂന്നക്ക സംഖ്യയിലുള്ള സീറ്റുകള്‍ പോലും അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നതാണു അവരുടെ സമവാക്യം. അഞ്ച് വര്‍ഷം അധികാരത്തിലിരുന്നാല്‍ അഞ്ച് പ്രധാനമന്ത്രിമാര്‍ ഉണ്ടാകും.'

'കോണ്‍ഗ്രസിനു ഏറെ പ്രിയപ്പെട്ട ഡിഎംകെ സനാതന ധര്‍മത്തെ അധിക്ഷേപിക്കുകയാണ്. സനാതനം ഡങ്കിയും മലേറിയയുമാണെന്നാണ് അവര്‍ പറയുന്നത്'- ഡിഎംകെയെ വിമര്‍ശിച്ച്‌ അദ്ദേഹം പറഞ്ഞു.'വ്യജ ശിവസേന ഇത്തരക്കാരുടെ കോളോടു തോള്‍ ചേര്‍ന്നു നടക്കുകയാണ്. എവിടെയാണെങ്കിലും ഇതു കാണുന്ന ബാലാ സാഹേബ് താക്കറേയുടെ ആത്മാവ് വേദനിക്കുന്നുണ്ടാകും'- ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച്‌ മോദി കൂട്ടിച്ചേര്‍ത്തു.

Related News