രോഹിത് വെമുല ദളിതനല്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; പുനരന്വേഷണത്തിന് ഉത്തരവിട്ടു

  • 03/05/2024

ഹൈദരാബാദ് സർവകലാശാലയിൽ 2016ൽ ജീവനൊടുക്കിയ ഗവേഷക വിദ്യാർഥി രോഹിത് വെമുലയുടെ മരണം പുനരന്വേഷിക്കാൻ ഉത്തരവിട്ട് തെലങ്കാന സർക്കാർ. രോഹിത് വെമുല ദളിതനല്ലെന്ന പൊലീസ് റിപ്പോർട്ട് സർക്കാർ തള്ളിയതിന് പിന്നാലെയാണ് കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

രോഹിത് വെമുല ദളിതനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്തിമ അന്വേഷണ റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. ഇത് തള്ളി തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിൽ രോഹിത്തിന്റെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. ദളിത് സർട്ടിഫിക്കറ്റ് ഉപയോഗിച്ചു നേടിയ അക്കാദമിക് നേട്ടങ്ങൾ നഷ്ടപ്പെടുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നുമുള്ള ഭയം രോഹിതിനെ ആത്മഹത്യയിലേക്കു നയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

എബിവിപി നേതാവിനെ മർദിച്ചു എന്ന കുറ്റത്തിനു ഹോസ്റ്റലിൽനിന്നു സസ്‌പെൻഡ് ചെയ്യപ്പെട്ട അഞ്ച് ദളിത് ഗവേഷക വിദ്യാർഥികളിലൊരാളായിരുന്നു രോഹിത് വെമുല. സമരം തുടരുന്നതിനിടെ രോഹിത് ജീവനൊടുക്കുകയായിരുന്നു.

Related News