ഉത്തരേന്ത്യയാകെ ചുട്ടുപൊള്ളുന്നു; സൂര്യാഘാതമേറ്റ് ഒരു മരണം, ഇന്ന് നേരിയ കുറവ്

  • 30/05/2024

കൊടുംചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ.ഡൽഹിയിൽ സൂര്യാഘാതമേറ്റ് ബീഹാർ സ്വദേശി മരിച്ചു.രണ്ട് ദിവസം കൂടി ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഡൽഹി റെഡ് അലർട്ടിൽ തുടരുന്നു. ചൂട് കൊണ്ട് വലയുകയാണ് ഉത്തരേന്ത്യ.ചൂട് ഡൽഹിയിൽ 50 ഡിഗ്രി കടന്നതോടെ ജാഗ്രത നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചു.

ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു.ബീഹാർ ദർഭംഗ സ്വദേശിയായ 30 കാരനാണ് ഡൽഹിയിൽ സൂര്യാഘാതമേറ്റ് മരിച്ചത്.ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.അതിനിടെ ഡൽഹിയിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ 52.3°C താപനിലയിൽ കുറവ് ഉണ്ടാകാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡാറ്റയും സെൻസറുകളും പരിശോധിച്ചു വരികയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഡൽഹിയിലെ മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് മുങ്കേഷ്പൂരിൽ മാത്രമാണ് 52.3°C രേഖപ്പെടുത്തിയിരുന്നത്. അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ഉഷ്ണ തരംഗം തുടരുന്നു.50 ഡിഗ്രിക്ക് മുകളിലാണ് രാജസ്ഥാനിൽ രേഖപ്പെടുത്തിയ താപനില .പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി 49.1°C ഉം രേഖപ്പെടുത്തി.ഉഷ്ണതരംഗം രൂക്ഷമായതിനെ തുടർന്നുള്ള ജലക്ഷാമം മറികടക്കാൻ കർശന നടപടി ഡൽഹി സർക്കാർ സ്വീകരിക്കും.വെള്ളം പാഴാക്കിയാൽ 2000 രൂപയാണ് പിഴച്ചുമത്തുക.പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ സർക്കാർ രൂപീകരിക്കും.

Related News