പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; മകള്‍ അവരുടെ കസ്റ്റഡിയില്‍, സമ്മര്‍ദം ചെലുത്തി പറയിപ്പിച്ചുവെന്ന് യുവതിയുടെ അച്ഛൻ

  • 10/06/2024

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ മകള്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛൻ രംഗത്ത്. മകള്‍ മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞത് ഇന്നലെയാണെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. മകളുമായി ശനിയാഴ്ച വരെ സംസാരിച്ചിരുന്നു. ഞായറാഴ്ചയും തിങ്കളും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. അപ്പോള്‍ ഓഫീസിലേക്ക് വിളിച്ചു. എന്നാല്‍ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞുവെന്നും അച്ഛൻ പറഞ്ഞു.

മകളെ അവർ സമ്മർദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. മകള്‍ അവരുടെ കസ്റ്റഡിയിലാണ്. മാനസികമായി ബുദ്ധിമുട്ട് ഉണ്ട് മകള്‍ക്ക്. ഇനി ഒരു കല്യാണം ഉണ്ടാകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. ഒരു സമ്മർദ്ദവും കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വീട് കാണലിന് പോയപ്പോള്‍ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി കൊടുത്തത്. അത് മകള്‍ തിരുത്തി പറഞ്ഞത് സമ്മർദ്ദം കാരണമല്ലാതെ പിന്നെ എന്താണ്. എന്താണ് സംഭവമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മകള്‍ നഷ്ടപ്പെടാൻ പാടില്ല. മകളുടെ വീഡിയോ കണ്ടപ്പോള്‍ മനസ്സ് പിടഞ്ഞുവെന്നും അച്ഛൻ പ്രതികരിച്ചു.

അതേസമയം, പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം നല്‍കും. അഞ്ചാം പ്രതിയായ പൊലീസുകാരനെ ഇന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കും. ഇയാള്‍ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഒന്നാംപ്രതി നാടുവിട്ടു എന്ന് കാണിച്ചായിരിക്കും കുറ്റപത്രം നല്‍കുക. അതേസമയം, മൊഴിമാറ്റം കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. 

Related News