മദ്യനയക്കേസില്‍ ദില്ലി മുഖ്യമന്ത്രി പുറത്തേക്ക്: അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച്‌ വിചാരണ കോടതി

  • 20/06/2024

മദ്യനയക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ കെജ്രിവാളിൻ്റെ വാദങ്ങള്‍ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. ദില്ലി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ഇന്ന് കേസില്‍ കോടതി വാദം കേട്ടിരുന്നു. ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

ജാമ്യം നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളി. നിയമപരമായ വഴികള്‍ കൂടി പരിശോധിക്കാൻ സമയം നല്‍കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ഗോവയില്‍ കെജ്രിവാളിന്റെ ഹോട്ടല്‍ ബില്ല് അടച്ചതെന്നും, ഇയാള്‍ വ്യവസായികളില്‍ നിന്നും വൻ തുക കൈപ്പറ്റിയെന്നും ഇഡി കോടതിയില്‍ ആരോപിച്ചിരുന്നു. മലയളിയായ പ്രതി വിജയ് നായരാണ് കെജ്രിവാളിന്റെ നിർദേശപ്രകാരം അഴിമതി പണം കൈകാര്യം ചെയ്തത്, ആംആദ്മി പാർട്ടിയാണ് തെറ്റ് ചെയ്തതെങ്കില്‍ ആ പാർട്ടിയുടെ തലവനും കുറ്റക്കാരനാണെന്നും ഇഡി കോടതിയില്‍ വാദിച്ചു.

ഇഡി ഊഹാപോഹങ്ങള്‍ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. വിജയ് നായർക്ക് നിർദേശങ്ങള്‍ നല്‍കിയതിന് തെളിവില്ല. ജാമ്യം നിബന്ധനകള്‍ക്ക് വിധേയമായ തടവ് തന്നെയാണെന്നും, മുഖ്യമന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ നിർവഹിക്കാൻ ജാമ്യം നല്‍കണമെന്നും കെജരിവാളിന്റെ അഭിഭാഷകൻ ഇന്ന് വാദിച്ചിരുന്നു.

Related News