'എന്തുകൊണ്ടാണ് പാലങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം തകരുന്നത്, അന്വേഷണം വേണം'; വിചിത്ര വാദവുമായി കേന്ദ്രമന്ത്രി

  • 30/06/2024

ബിഹാറില്‍ പാലങ്ങള്‍ തകരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം പാലങ്ങള്‍ തകരാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ഗയയില്‍ മാധ്യമപ്രവർത്തകരോട് ചോദിച്ചു. എന്തുകൊണ്ടാണ് 15-30 ദിവസം മുമ്ബ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം പാലങ്ങള്‍ തകരാൻ തുടങ്ങിയതില്‍ സംശയമുണ്ട്. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ എന്തെങ്കിലും ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.

അരാരിയ, സിവാൻ, ഈസ്റ്റ് ചമ്ബാരൻ, കിഷൻഗഞ്ച്, മധുബാനി ജില്ലകളിലെ അഞ്ച് പാലങ്ങളാണ് കഴിഞ്ഞ ഒമ്ബത് ദിവസത്തിനിടെ ബിഹാറില്‍ തകർന്നത്. വെള്ളിയാഴ്ച ബീഹാറിലെ മധുബനിയില്‍ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. 2021 മുതല്‍ ബീഹാർ സർക്കാരിൻ്റെ റൂറല്‍ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റാണ് 75 മീറ്റർ നീളമുള്ള പാല നിർമാണം തുടങ്ങിയത്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും.

സംസ്ഥാന, കേന്ദ്ര സർക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തെറ്റ് ചെയ്ത കരാറുകാർക്കും എൻജിനീയർമാർക്കും പിഴ ചുമത്തുമെന്നും മന്ത്രി പറഞ്ഞു. കരാറുകാർ ഉപയോഗിക്കുന്ന നിലവാരമില്ലാത്ത വസ്തുക്കളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നു. നിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുന്നതിനാലാണ് പാലങ്ങള്‍ തകരുന്നത്.

Related News