കങ്കണ റണാവത്തിന്‍റെ വിജയം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി; കോടതി നോട്ടീസ് അയച്ചു

  • 25/07/2024

കങ്കണ റണാവത്തിന്‍റെ മണ്ഡിയിലെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹർജി. തുടർന്ന് കോടതി കങ്കണയ്ക്ക് നോട്ടീസ് അയച്ചു. കിന്നൗർ സ്വദേശിയാണ് ഹർജി സമർപ്പിച്ചത്. തന്റെ നാമനിർദേശ പത്രിക അന്യായമായി നിരസിച്ചെന്നാണ് പരാതി. അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം. ജസ്റ്റിസ് ജ്യോത്സന റേവാള്‍, ഓഗസ്റ്റ് 21-നകം മറുപടി നല്‍കണമെന്ന് കങ്കണയോട് ആവശ്യപ്പെട്ടു. 

വനം വകുപ്പിലെ മുൻ ജീവനക്കാരനായ ലായക് റാം നേഗിയാണ് പരാതിക്കാരൻ. റിട്ടേണിംഗ് ഓഫീസറായിരുന്ന മണ്ഡിയിലെ ഡെപ്യൂട്ടി കമ്മീഷണർ തന്‍റെ നാമനിർദേശ പത്രിക ഒരു കാരണവുമില്ലാതെ നിരസിച്ചെന്നാണ് പരാതി. നേരത്തെ ജോലിയില്‍ നിന്ന് വിരമിച്ച നേഗി മെയ് 14നാണ് പത്രിക സമർപ്പിച്ചത്. വൈദ്യുതി, വെള്ളം, ടെലിഫോണ്‍ വകുപ്പുകളില്‍ നിന്ന് 'നോ ഡ്യൂ സർട്ടിഫിക്കറ്റ്' ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർ ഒരു ദിവസം അനുവദിച്ചു, മെയ് 15ന് ഇവ സമർപ്പിച്ചപ്പോള്‍ റിട്ടേണിംഗ് ഓഫീസർ സ്വീകരിച്ചില്ലെന്നും പത്രിക തള്ളിയെന്നുമാണ് പരാതി. 

തന്‍റെ പത്രിക സ്വീകരിച്ചിരുന്നെങ്കില്‍ താൻ തെരഞ്ഞെടുപ്പില്‍ വിജയിക്കാമായിരുന്നു എന്നാണ് ലായക് റാം നേഗിയുടെ അവകാശവാദം. കങ്കണയുടെ വിജയം റദ്ദാക്കണമെന്നാണ് ആവശ്യം. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നേഗി പത്രിക സമർപ്പിച്ചത്. മാണ്ഡി ലോക്‌സഭാ സീറ്റില്‍ കങ്കണ റണാവത്ത് 5,37,002 വോട്ടുകള്‍ നേടി. എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ 74,755 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കങ്കണ വിജയിച്ചത്.

Related News