1600 ഐഫോണുകളുമായി പോവുകയായിരുന്ന ട്രക്ക് തടഞ്ഞുനിര്‍ത്തി മോഷണം; കള്ളൻ കപ്പലില്‍ തന്നെയെന്ന് പൊലീസിന് സംശയം

  • 01/09/2024

ട്രക്കില്‍ കൊണ്ടുപോവുകയായിരുന്ന 1600 ഐഫോണുകള്‍ മോഷണം പോയതായി പരാതി. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയില്‍ വെച്ചാണ് 12 കോടി രൂപ വിലവരുന്ന ഐഫോണുകള്‍ മോഷണം പോയതെന്ന് ഞായറാഴ്ച പൊലീസ് അറിയിച്ചു. ലോഡുമായി പോവുകയായിരുന്ന ട്രക്കില്‍ ജോലിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് മോഷണത്തില്‍ പങ്കുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാവുന്നതെന്നും പൊലീസ് പറയുന്നുണ്ട്.

ഹരിയാനയില്‍ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് വിലകൂടിയ ഐഫോണുകള്‍ മോഷണം പോയത്. 12 കോടി രൂപ വിലമതിക്കുന്ന 1600 ഫോണുകള്‍ നഷ്ടമായെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സാഗർ സോണല്‍ ഐജി പ്രമോദ് വർമ വാർത്താ ഏജൻസിയോട് പറഞ്ഞു. വാഹനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കി അന്വേഷണം മുന്നോട്ട് നീങ്ങുകയാണെന്നും ഐജി അറിയിച്ചു. ഡല്‍ഹിയിലേക്കും ഫരീദാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കമ്ബനി ഉദ്യോഗസ്ഥരെയും ട്രാൻസ്പോർട്ടേഷൻ, സെക്യൂരിറ്റി കമ്ബനി ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ആരോപണ വിധേയനായ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രയ്ക്കിടെ തന്റെ സംഘത്തിലെ മറ്റുള്ളവരെ വിവരം അറിയിക്കുകയും ഹരിയാനയില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ വാഹനം മദ്ധ്യപ്രദേശിലെ സാഗറിലെത്തിയപ്പോള്‍ സംഘത്തിലെ മറ്റുള്ളവരെത്തി ബലം പ്രയോഗിച്ച്‌ ഡ്രൈവറെ കീഴ്പ്പെടുത്തുകയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് ലഭ്യമാവുന്ന വിവരം.

Related News