പ്രിന്‍സിപ്പലിനെ പരിചയമില്ലെന്ന് പോളിഗ്രാഫ് ടെസ്റ്റിലും സഞ്ജയ്, മൊഴികളില്‍ വൈരുധ്യം; സിബിഐ കൂടുതല്‍ പരിശോധനയ്ക്ക്

  • 05/09/2024

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിവില്‍ വോളന്റിയര്‍ സഞ്ജയ് റോയിയുടെ പോളിഗ്രാഫ് പരിശോധനയിലെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് സിബിഐ. പോളിഗ്രാഫ് പരിശോധനയ്ക്കിടെ നല്‍കിയ മൊഴികളെക്കുറിച്ച്‌ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷുമായുള്ള പരിചയം സംബന്ധിച്ച മൊഴിയിലാണ് ഒരു വൈരുധ്യമുള്ളത്. ചോദ്യം ചെയ്യലിലും പോളിഗ്രാഫ് ടെസ്റ്റിലും, മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ വ്യക്തിപരമായ പരിചയമില്ലെന്നും, കോളജിലെ ഒരു പരിപാടിക്കിടെ കണ്ടിട്ടുണ്ടെന്നുമാണ് പ്രതി സഞ്ജയ് റോയ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇവര്‍ തമ്മില്‍ നേരിട്ടുള്ള സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചത്.

മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം സഞ്ജയ് റോയിക്ക് ഉണ്ടായിരുന്നു. ഇതിന്റെ ഒരു കാരണം പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷില്‍ നിന്ന് സഞ്ജയ് റോയിക്ക് ലഭിച്ച രക്ഷാകര്‍ത്താവിന് സമാനമായ പിന്തുണയാണെന്ന്, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയരായ ചില ആശുപത്രി ജീവനക്കാര്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.

കൊല്‍ക്കത്ത പൊലീസിലെ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുമായിട്ടുള്ള പ്രതി സഞ്ജയ് റോയിയുടെ അടുത്ത ബന്ധമാണ് അന്വേഷണ ഏജന്‍സി സംശയിക്കുന്നത്. സിവില്‍ വോളണ്ടിയറായ തനിക്ക് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുമായി ഒരു പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉള്ളതെന്നാണ് ചോദ്യം ചെയ്യലിലും പോളിഗ്രാഫ് പരിശോധനയിലും പ്രതി പറഞ്ഞത്. എന്നാല്‍ റോയ് താമസിച്ചിരുന്ന നോര്‍ത്ത് കൊല്‍ക്കത്തയിലെ സിറ്റി പൊലീസിന്റെ ബാരക്കിലെ ചിലര്‍ നല്‍കിയ മൊഴികള്‍ ഈ വാദം തള്ളുന്നതാണന്നാണ് റിപ്പോര്‍ട്ട്.

Related News