അര്‍ജുൻ്റെ അവസാന മടക്കയാത്ര... മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി; ആംബുലൻസില്‍ നാട്ടിലേക്ക്

  • 27/09/2024

ഷിരൂരില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടില്‍ നിന്നും ട്രക്കുമായി പതിവായി ദൂരസ്ഥലങ്ങിലേക്ക് യാത്ര പോയിരുന്ന യുവാവിൻ്റെ അവസാന മടക്ക യാത്രയാണിത്. ആംബുലൻസിലെ കർണാടക പൊലീസ് അനുഗമിക്കും.

മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും കാർവാർ എംഎല്‍എ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുൻ്റെ ആ്മശാന്തിക്കായി പ്രാർത്ഥിക്കുമെന്നും സതീഷ് സെയ്ല്‍ പറഞ്ഞു. നാളെ രാവിലെ ആറ് മണിയോടെ അർജുൻ്റെ മൃതദേഹം കോഴിക്കോട് എത്തിക്കും.

രാവിലെ പൂളാടിക്കുന്നില്‍ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. അർജുനുമായുള്ള ആംബുലൻസ് എട്ട് മണിയോടെ കണ്ണാടിക്കലില്‍ എത്തും. കണ്ണാടിക്കല്‍ ബസാറില്‍ നിന്ന് ആംബുലൻസ് വ്യൂഹത്തെ കാല്‍നടയായി നാട്ടുകാർ അനുഗമിക്കും. 8.10 ന് മൃതദേഹം വീട്ടില്‍ എത്തിക്കും. ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. ആളുകള്‍ കൂടിയാല്‍ കൂടുതല്‍ സമയം പൊതുദർശനം നടത്തും. വീട്ടുവളപ്പില്‍ തന്നെ മൃതദേഹം സംസ്‌കരിക്കും.

Related News