കോണ്‍ഗ്രസ് സംഘടനാ നേതൃതലത്തില്‍ കാര്യമായ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്. ബെലഗാമില്‍ നടക്കുന്ന കോണ്‍ഗ്രസിൻ്റെ വിശാല പ്രവർത്തകസമിതിയില്‍ ഇത് സംബന്ധിച്ച് ചർച്ചകുണ്ടായി. എഐസിസി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൂടുതല്‍ പേരെ പരിഗണിക്കുന്നുവെന്നാണ് വിവരം. അതേസമയം കേരളത്തില്‍ തിരികെ ഭരണത്തിലെത്താൻ കർണാടക മോഡല്‍ രാഷ്ട്രീയ നീക്കം നടത്താനും തീരുമാനമായിട്ടുണ്ട്.
ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് കൂടുതല്‍ മുതിർന്ന നേതാക്കള്‍ സംഘടനാ നേതൃപദവിയിലേക്ക് വരണമെന്ന് വിശാല പ്രവർത്തകസമിതി യോഗത്തില്‍ പൊതുവികാരം ഉയർന്നു. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളില്‍ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണിത്. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ക്ക് ദില്ലിയില്‍ തെരഞ്ഞെടുപ്പ് ചുമതല നല്‍കുമെന്നാണ് വിവരം. ദില്ലി തെരഞ്ഞെടുപ്പിന് ഹിന്ദി ബെല്‍റ്റില്‍ നിന്നുള്ള നേതാക്കളെ മേഖല തിരിച്ച് ചുമതലപ്പെടുത്തും. കേരളത്തിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് നീക്കം. കർണാടക മോഡലില്‍ വാർ റൂം സജ്ജീകരണങ്ങളോടെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് പ്രവർത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. അതിന് എതിരെയുള്ള പോരാട്ടം തുടരും. നെഹ്‌റു,ഗാന്ധി അംബേദ്കറുടെ എന്നിവരുടെ ആശയങ്ങള്‍ക്കും ആദരവിനും വേണ്ടി അവസാന ശ്വാസം വരെ പോരാടും. തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുന്നു. 2025 സംഘടനയെ ശക്തിപ്പെടുത്തുന്ന വർഷമായിരിക്കും. പാർട്ടിയിലെ ഒഴിവുള്ള തസ്തികകള്‍ നികത്തും. ഉദയ്പൂർ യോഗത്തിലെ തീരുമാനങ്ങള്‍ പൂർണ്ണമായും നടപ്പിലാക്കുക എന്നതും ലക്ഷ്യമാണെന്നും ഖർഗെ പറഞ്ഞു.
ആരോഗ്യകാരണങ്ങളാല്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സോണിയാ ഗാന്ധിയുടെ സന്ദേശം യോഗത്തില്‍ വായിച്ചു. മഹാത്മാഗാന്ധി നമ്മുടെ പ്രചോദനമായി തുടരുന്നുവെന്നും ഗാന്ധിജിയുടെ പാരമ്ബര്യത്തിന് ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്നവർ ഭീഷണിയാണെന്നും സോണിയാ ഗാന്ധി വിമർശിച്ചു. ഈ ശക്തികള്‍ ഒരിക്കലും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഉണ്ടായിരുന്നില്ല. അവർ മഹാത്മാഗാന്ധിയെ ശക്തമായി എതിർത്തിരുന്നു. ഗാന്ധിവധത്തിലേക്ക് നയിച്ച വിഷലിപ്തമായ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചത് അവരാണെന്നും ബിജെപിയെ ഉന്നമിട്ട് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?