'2014 മുതല്‍ ഇതുവരെ 12 വ്യാജ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ പൂട്ടിച്ചു'- സുകന്ദ മജുംദാര്‍

  • 05/02/2025

രാജ്യത്ത് 2014 മുതല്‍ ഇതുവരെ 12 ഓളം വ്യാജ സർവകലാശാലകള്‍ പൂട്ടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. സുകന്ദ മജുംദാർ. ലോക് സഭയില്‍ നല്‍കിയ കത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 21 വ്യാജ സർവകലാശാലകളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വ്യാജ സർവകലാശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സർക്കാർ എന്ത് നടപടിയാണ് വ്യാജ സർവകലാശാലകള്‍ക്കെതിരെ സ്വീകരിച്ചതെന്ന ചോദ്യത്തിന് ക്രമസമാധാനം നിലനിർത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്നാണ് മന്ത്രി നല്‍കിയ മറുപടി. വ്യാജ ഡിഗ്രികള്‍ നല്‍കി വിദ്യാർത്ഥികളെ പറ്റിച്ച വ്യാജ സർവകലാശാലകള്‍ക്കും ഇതിന് പിന്നില്‍ പ്രവർത്തിച്ച ആളുകള്‍ക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണ സമിതിയോടും കേന്ദ്രം നിർദ്ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.

യുജിസിയുടെ വ്യാജ സർവകലാശാല പട്ടികയില്‍പ്പെടാത്ത ഏതെങ്കിലും സർവകലാശാലകള്‍ ഇനിയും പ്രവർത്തിക്കുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ കൈമാറാനും അതാത് സംസ്ഥാന സർക്കാരുകള്‍ക്ക് കേന്ദ്രം നിർദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വ്യാജ സർവകലാശാലകള്‍ക്കെതിരെ എഫ്‌ഐആർ സമർപ്പിച്ചിട്ടുണ്ട്. വ്യാജ ഡിഗ്രി നല്‍കിയതില്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. ഇതിനു പുറമെ ജനങ്ങള്‍ക്കും, കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതിനായി വ്യാജ സർവകലാശാലകളുടെ പട്ടിക സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. 21 വ്യാജ സർവകലാശാലകളില്‍ 8 എണ്ണം ദില്ലിയില്‍ പ്രവർത്തിച്ചതാണ്. 

Related News