'വധശിക്ഷ റദ്ദാക്കണം'; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍

  • 05/02/2025

പാറശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്താണ് ഗ്രീഷ്മ അപ്പീല്‍ നല്‍കിയത്. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

കേസില്‍ കഴിഞ്ഞ ജനുവരി 20 നാണ് ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പാറശാലയ്‌ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനില്‍ ഷാരോണ്‍ രാജിനെ 2022 ഒക്ടോബർ 14ന്‌ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലർത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. കേസില്‍ മൂന്നാം പ്രതി നിർമലകുമാരൻ നായർക്ക് 3 വർഷം തടവും കോടതി വിധിച്ചിരുന്നു. തെളിവിന്റെ അഭാവത്തില്‍ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടു.

2022 ഒക്ടോബർ 14ന്‌ ഗ്രീഷ്‌മ നല്‍കിയ കഷായം കുടിച്ച്‌ അവശനായ ഷാരോണ്‍ ചികിത്സയിലിരിക്കെ 25നാണ്‌ മരിച്ചത്‌. 2021ലാണ് കന്യാകുമാരി ജില്ലയിലെ നെയ്യൂർ ക്രിസ്‌ത്യൻ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബിഎസ്‌സി റേഡിയോളജി അവസാനവർഷ വിദ്യാർഥിയായ് ഷാരോണ്‍ ഗ്രീഷ്മയുടെ സൗഹൃദത്തിലാകുന്നത്. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ വിശ്വസിച്ചു. എന്നാല്‍ ഗ്രീഷ്മ വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഗ്രീഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ്.

Related News