ഋതു ലഹരി അടിമ, മാനസിക പ്രശ്നമില്ല; കൊലക്ക് ശേഷം പറഞ്ഞത് 'പക തീര്‍ത്തു'വെന്ന്; ചേന്ദമംഗലം കൂട്ടക്കൊല കുറ്റപത്രം

  • 14/02/2025

ചേന്ദമംഗലം കൂട്ടക്കൊലപാതകം മുന്‍ വൈരാഗ്യത്തോടെയുള്ള കൊടും ക്രൂരതയെന്ന് കുറ്റപത്രം. പ്രതി ഋതുവിന് ജിതിന്‍ ബോസിന്‍റെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ട്. കൊലപാതകത്തിന് ശേഷം 'പക തീര്‍ത്തു' എന്ന് വിളിച്ച്‌ പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. ഋതു ലഹരിക്ക് അടിമയാണ്. മാനസിക പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും 1000 പേജുള്ള കുറ്റപത്രത്തിലുണ്ട്. കേസില്‍ ആകെ 112 സാക്ഷികളാണുള്ളത്. 60 തെളിവ് രേഖകള്‍ ശേഖരിച്ചു. കൂട്ടക്കൊലപാതകം നടന്ന് മുപ്പതാം ദിവസമാണ് വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. 

കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഋതു എന്ന യുവാവ് അയല്‍വീട്ടില്‍ അതിക്രമിച്ച്‌ കയറി മൂന്നു പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്ബില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്. പിഞ്ചു കുഞ്ഞുങ്ങളുടെ കണ്‍മുന്നിലായിരുന്നു ക്രൂരമായ ആക്രമണം.

നൂറിലധികം സാക്ഷികളും അമ്ബതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയാറാക്കിയിരിക്കുന്നത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയൻ കൊലപാതകത്തിന് ശേഷം പൊലീസിനോട് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ജിതിൻ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളില്‍ പ്രതിയുമാണ് റിതു ജയൻ. 2021 മുതല്‍ ഇയാള്‍ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച്‌ പൊലീസ് ചേന്നമംഗലത്ത് വീട്ടില്‍ എത്തിയിരുന്നു.

Related News