കോടനാട് ചരിഞ്ഞ കാട്ടുകൊമ്ബൻ്റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നു; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • 21/02/2025

കോടനാട് അനകൂട്ടില്‍ ചരിഞ്ഞ കാട്ടുകൊമ്ബൻ്റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊമ്ബൻ്റെ മസ്തകത്തിലും തുമ്ബിക്കൈയിലും പുഴുവരിച്ചിരുന്നു. മറ്റ് ആന്തരിക അവയവങ്ങള്‍ക്ക് അണുബാധ ഇല്ലെന്നാണ് കണ്ടെത്തല്‍. ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്നും മസ്തകത്തിലേത് കൊമ്ബ് കുത്തിയതിനെ തുടർന്നുണ്ടായ മുറിവാണെന്നുമാണ് നിഗമനം.

മസ്തകത്തിന് പരിക്കേറ്റ് അതിരപ്പിള്ളിയില്‍ നിന്നും കോടനാട് അഭയാരണ്യത്തില്‍ എത്തിച്ച കൊമ്ബൻ ഇന്നലെ ഉച്ചയോടെയാണ് ചരിഞ്ഞത്. മുറിവില്‍ നിന്നും അണുബാധ തുമ്ബികൈയ്യിലേക്കും പടർന്നിരുന്നു. ചികിത്സക്കിടെ ഉണ്ടായ ഹൃദയഘാതം മരണത്തിലേക്ക് നയിച്ചെന്നാണ് നിഗമനം. കൂടിനകത്ത് ശാന്തനായി നിലയുറപ്പിച്ച കൊമ്ബൻ ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിച്ചിരുന്നു. പുല്ലും പഴവുമടക്കം ആഹാരവും കൃത്യമായിരുന്നു.

എന്നാല്‍ കോടനാട്ടെ രണ്ടാം ദിനം അവശത കൂടി. പിന്നാലെ ചരിഞ്ഞു. തൃശൂരില്‍ നിന്നെത്തിയ വെറ്റിനെറി ഡോക്ടർമാരടങ്ങിയ സംഘമാണ് പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. വാഴച്ചാല്‍ ഡി എഫ് ഒ ആർ ലക്ഷ്മി, ചീഫ് വെറ്റിനറി സർജൻ അരുണ്‍ സക്കറിയ, കാലടി ആർഎഫ്‌ഒ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ആനയുടെ ജഡം ആനയെ പാർപ്പിച്ചിരുന്ന കൂടിന് സമീപം സംസ്കരിച്ചു.

Related News