രണ്ട് മണിക്കൂര്‍, മൂന്നിടങ്ങളിലായി അഞ്ച് കൊലപാതകം, നാടിനെ നടുക്കിയ കൂട്ടക്കൊല

  • 24/02/2025

തിരുവനന്തപുരത്ത് വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. കൊലപാതകം നടത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി അഫാന്‍ സംഭവം വിവരിച്ചതോടെയാണ് കൂട്ടക്കൊല പുറംലോകം അറിയുന്നത്. താന്‍ ആറു പേരെ കൊലപ്പെടുത്തിയെന്നാണ് പേരുമന സ്വദേശിയായ അഫാന്‍(23) വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി പറഞ്ഞത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതക വിവരം സ്ഥിരീകരിക്കുകയായിരുന്നു. 

പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഞ്ച് മരണങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചു. സ്വന്തം കുടുംബാംഗങ്ങളേയും പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയുമാണ് യുവാവ് ആക്രമിച്ചത്. ഇതില്‍ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തി. ആക്രമിക്കപ്പെട്ട മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാങ്ങോട്ടുള്ള വീട്ടില്‍ 88 വയസ്സുള്ള വൃദ്ധയാണ് തലക്കടിയേറ്റാണ് മരിച്ചത്. യുവാവിന്റെ മുത്തശ്ശിയാണ് സല്‍മാബീവി എന്ന് 88 കാരി. ഇവരുടെ മരണം ആയിരുന്നു ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ അഫാന്റെ വീട്ടില്‍ 13 വയസുള്ള ഇയാളുടെ സഹോദരനെയും അഫ്‌സാനെയും പെണ്‍സുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവിടെയായിരുന്നു മാതാവ് ഷെമി ഗുരുതര പരുക്കോടെ ഉണ്ടായിരുന്നത്. എസ്.എന്‍. പുരം ചുള്ളാളത്തെ വസതിയില്‍ വച്ചാണ് ലത്തീഫ്, ഷാഹിദ എന്നിവരെ ആക്രമിച്ചത്.

സ്വന്തം വീട്ടിലെ കൊലകള്‍ ചെയ്തശേഷം പ്രതി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടിരുന്നതായും പൊലീസ് പറയുന്നു. അഫാന്‍ എലിവിഷം കഴിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അഫാന്റെ വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

Related News