30 മിനിറ്റില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കും; രാജ്യത്തെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് തയ്യാര്‍

  • 25/02/2025

ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് തയ്യാറായി. റെയില്‍വേ മന്ത്രാലയത്തിന്റെ പിന്തുണയോടെ മദ്രാസ് ഐഐടിയാണ് 422 മീറ്റര്‍ നീളമുള്ള ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചെടുത്തത്. 30 മിനിറ്റിനുള്ളില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഡല്‍ഹി മുതല്‍ ജയ്പൂര്‍ വരെ സഞ്ചരിക്കാന്‍ ഏകദേശം അരമണിക്കൂര്‍ സമയമാണ് വേണ്ടിവരുക

മദ്രാസ് ഐ.ഐ.ടി.യുടെ ഡിസ്‌കവറി കാംപസിലാണ് 422 മീറ്റര്‍ നീളമുള്ള ട്രാക്ക് സജ്ജമാക്കിയത്. രാജ്യത്തെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്കെന്ന സവിശേഷതകൂടി ഇതിനുണ്ട്. കാപ്സ്യൂള്‍ ആകൃതിയിലുള്ള ട്രെയിന്‍ സര്‍വീസായിരിക്കും ഇതിലൂടെയുണ്ടാവുക. ആളുകളെയും ചരക്കും അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാം. കാലാവസ്ഥയെ ചെറുക്കാനുള്ള കഴിവ്, കൂട്ടിയിടി രഹിത യാത്രാ സൗകര്യം, വിമാനത്തിന്റെ ഇരട്ടി വേഗത, കുറഞ്ഞ വൈദ്യുതി ഉപഭോഗം, 24 മണിക്കൂര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജ സംഭരണം എന്നിവയാണ് ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകതകള്‍.

സര്‍ക്കാര്‍-അക്കാദമിക് സഹകരണം ഭാവി ഗതാഗതത്തില്‍ നവീകരണത്തിന് വഴിയൊരുക്കുന്നതാണെന്ന് എക്സില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചു. '422 മീറ്റര്‍ നീളമുള്ള ആദ്യ പോഡ് വികസിപ്പിക്കുന്നതില്‍ സാങ്കേതികവിദ്യകള്‍ വളരെയധികം മുന്നോട്ട് പോയി. ഒരു മില്യണ്‍ ഡോളര്‍ വീതമുള്ള ആദ്യ രണ്ട് ഗ്രാന്റുകള്‍ നല്‍കി. ഒരു മില്യണ്‍ ഡോളറിന്റെ മൂന്നാമത്തെ ഗ്രാന്റും ഉടന്‍ നല്‍കുമെന്ന്' മന്ത്രി അറിയിച്ചു.

Related News