ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചില്‍; കുടുങ്ങിക്കിടക്കുന്ന 57 തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം

  • 28/02/2025

ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയ 57 തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാപ്രവർത്തനം തുടരുന്നു. ചമോലി ജില്ലയില്‍ ബി ആർ ക്യാമ്ബിന് സമീപമാണ് ഹിമപാതം ഉണ്ടായത്. അകപ്പെട്ട പത്ത് തൊഴിലാളികളെ രക്ഷപ്പെടുത്തി സൈനിക ക്യാമ്ബിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ റോഡ് നിർമ്മാണത്തില്‍ ഏർപ്പെട്ടിരിക്കുകയായിരുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവർത്തനം വൈകുന്നതായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ( ബിആർഒ) എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ആർ മീന മാദ്ധ്യമങ്ങളോട് പറഞ്ഞു.

65 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവരും സംഘത്തിലുണ്ട്. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചിട്ടുണ്ട്. 'ഹിമപാതത്തില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ സഹോദരൻമാരുടെയും സുരക്ഷയ്ക്കായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു'- അദ്ദേഹം എക്സില്‍ കുറിച്ചു.

ഉത്തരാഖണ്ഡ് ഉള്‍പ്പടെയുളള നിരവധി മലയോരമേഖലകളില്‍ ഇന്ന് രാത്രി വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത മഴയെ തുടർന്ന് റോഡുകളില്‍ വെളളപ്പൊക്കം, താഴ്ന്ന പ്രദേശങ്ങളില്‍ വെളളക്കെട്ട് തുടങ്ങിയവയ്ക്ക് സാദ്ധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.

Related News