'പാകിസ്ഥാനി' എന്നു വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതല്ല: സുപ്രീം കോടതി

  • 04/03/2025

ഒരാളെ പാകിസ്ഥാനി എന്നു വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാനാവില്ലെന്ന് സുപ്രീം കോടതി. "മിയാൻ-ടിയാൻ", "പാകിസ്ഥാനി" എന്നിങ്ങനെ വിളിക്കുന്നത് മോശമാണെന്നതില്‍ സംശയമില്ല. എന്നാല്‍, അത് മതവികാരം വ്രണപ്പെടുത്തുന്നതല്ല. ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. 

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പാകിസ്ഥാനി എന്നുവിളിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉറുദു വിവര്‍ത്തകനുമായ വ്യക്തിയാണ് പരാതി നല്‍കിയത്. വിവരാവകാശ നിയമമനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ചെന്നപ്പോള്‍, തന്നെ തന്റെ മതം പരാമര്‍ശിച്ച്‌ പ്രതി അധിക്ഷേപിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം ബലംപ്രയോഗിച്ച്‌ തടസപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു കേസ്.

സെക്ഷന്‍ 298, 504 353 എന്നിവ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇതില്‍ പരാതിക്കാരന് അനുകൂലമായി ഝാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് പ്രതിക്ക് അനുകൂലമായി സുപ്രീം കോടതി വിധി. സമാധാനം തകര്‍ക്കുന്ന തെറ്റു പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സെക്ഷന്‍ 353 അനുസരിച്ച്‌ ബലപ്രയോദം നടത്തിയതിന് തെളിവില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Related News