'മൂന്ന് മാസത്തിനുള്ളില്‍ വിവാഹം കഴിച്ച്‌ കോടതിയെ അറിയിക്കണം'; ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം നല്‍കി കോടതി

  • 06/03/2025

വിചിത്രമായ വ്യവസ്ഥയില്‍ ബലാത്സംഗ കേസിലെ പ്രതിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മോചിതനായാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇരയെ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ നേരത്തെ ക്രിമിനല്‍ കേസുകള്‍ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാലാണ് നിർദ്ദേശമെന്ന് കോടതി പറഞ്ഞു. വിവാഹത്തെ ജാമ്യത്തിനുള്ള വ്യവസ്ഥകളില്‍ ഒന്നാക്കി ബെഞ്ച് നിർദേശിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷൻ പഹല്‍, പ്രതിക്ക് ജാമ്യം നിഷേധിക്കാൻ ആവശ്യമായ ഒരു തെളിവും ഉത്തർപ്രദേശ് സർക്കാരിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി.

പ്രതിയായ നരേഷ് മീണ എന്ന നർസാറാം മീണ, ഉത്തർപ്രദേശ് പൊലീസില്‍ ജോലി നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി 26 കാരിയായ പെണ്‍കുട്ടിയെ വശീകരിച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. മീണ ഇരയില്‍ നിന്ന് 9 ലക്ഷം രൂപ കൈക്കലാക്കിയെന്നും ഇരയുടെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ ആഗ്ര പൊലീസ് കേസെടുത്ത് മീണയെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), സെക്ഷൻ 506 (ക്രിമിനല്‍ ഭീഷണി), ഐടി ആക്ടിലെ സെക്ഷൻ 67 എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാല്‍, പ്രതി കുറ്റം നിഷേധിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നാല് മാസത്തെ കാലതാമസം ഉണ്ടായതായും പ്രതി കോടതിയില്‍ പറഞ്ഞു.

Related News