കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം, ഒപ്പമുണ്ടാകും, ഏറ്റവും വലിയ ഭീഷണി ലഹരിയെന്നും ഗവര്‍ണര്‍, വിരുന്നില്‍ മുഖ്യമന്ത്രിയും

  • 11/03/2025

കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലഹരിയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ലഹരി സംഘങ്ങള്‍ക്ക് എതിരെ ഒരുമിച്ച്‌ പ്രവർത്തിക്കാമെന്നും ഗവർണർ പറഞ്ഞു. എംപിമാർക്കായി ഒരുക്കുന്ന വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തില്‍ നിന്നുള്ള എംപിമാർ എന്നിവരുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ദില്ലി കേരള ഹൗസില്‍ കൂടിക്കാഴ്ചയും നടത്തി.

കേരളം ഇപ്പോള്‍ എൻ്റെ സംസ്ഥാനം ആണെന്നും കേരളത്തിന് എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പം ഉണ്ടാകുമെന്നും ഗവർണർ ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി കേരളത്തിലെ എംപിമാർ മുന്നോട്ടുപോകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അഭ്യർത്ഥിച്ചു.

കേരളത്തിൻ്റെ പ്രശ്നങ്ങളെക്കുറിച്ച്‌ താനും ബോധവാനാണ്. ഈ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നില്‍ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകും. ടീം കേരളയോടൊപ്പം കേരള ഗവർണറും ഉണ്ട് എന്നത് ആഹ്ലാദകരവും ആവേശകരമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാൻ നമുക്ക് ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News