ട്രംപിന്റെ പുതിയ താരിഫ് നയം; വമ്പൻ നഷ്ടത്തിലേക്ക് കുപ്പുകുത്തി കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച്

  • 07/04/2025



കുവൈത്ത് സിറ്റി: വമ്പൻ നഷ്ടത്തിലേക്ക് കുപ്പുകുത്തി കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച്. ഏകദേശം 2.44 ബില്യൺ കുവൈത്തി ദിനാറിന്‍റെ വിപണി മൂലധനം നഷ്ടപ്പെട്ടു, ഇത് 5.15 ശതമാനം ഇടിവാണ് ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച അവസാനമുണ്ടായ ആഗോള വിപണിയിലെ തകർച്ചയുടെ പ്രതിഫലനമാണിത്. അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധവും, എണ്ണവിലയിലുണ്ടായ കുത്തനെയുള്ള ഇടിവുമാണ് ഇതിന് കാരണം. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം ഞായറാഴ്ചത്തെ വ്യാപാരം അവസാനിച്ചപ്പോൾ 44.91 ബില്യൺ കുവൈത്തി ദിനാര്‍ ആയി കുറഞ്ഞു. 

കഴിഞ്ഞ വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ഇത് 47.35 ബില്യൺ കുവൈത്തി ദിനാര്‍ ആയിരുന്നു. സൗദി, കുവൈത്ത്, ഖത്തർ വിപണികളിൽ അഞ്ച് ശതമാനത്തിലധികം ഇടിവോടെയാണ് കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ഓഹരി വിപണികൾ വ്യാപാരം ആരംഭിച്ചത്. പൊതു വിപണി സൂചിക 5.16 ശതമാനം അഥവാ ഏകദേശം 412.84 പോയിൻ്റ് കുറഞ്ഞ് 7,587.89 പോയിൻ്റിൽ എത്തി. പ്രീമിയർ മാർക്കറ്റ് സൂചിക 5.69 ശതമാനം അഥവാ ഏകദേശം 488.79 പോയിൻ്റ് ഇടിഞ്ഞ് 8,106 പോയിൻ്റിൽ ക്ലോസ് ചെയ്തു. അതേസമയം, മെയിൻ മാർക്കറ്റ് സൂചിക 2.67 ശതമാനം അഥവാ 192.66 പോയിൻ്റ് കുറഞ്ഞ് 7,013.23 പോയിൻ്റിൽ എത്തി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ മിക്കവാറും എല്ലാ വ്യാപാര പങ്കാളികൾക്കും തീരുവ ചുമത്തിയതിനെത്തുടർന്ന് ആഗോള ധനകാര്യ വിപണികൾക്ക് വലിയ തിരിച്ചടിയാണ് നേരിടുന്നത്.

Related News