ഒഡീഷയില്‍ മലയാളി വൈദികന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി

  • 09/04/2025

ഒഡീഷയില്‍ മലയാളി വൈദികന് മർദ്ദനമേറ്റ സംഭവത്തില്‍ വൈദികൻ പൊലീസില്‍ പരാതി നല്‍കി. ലോക്കല്‍ പൊലീസിലാണ് പരാതി നല്‍കിയത്. പരാതിയുടെ പകർപ്പ് എസ്പിക്കും ജില്ലാ കളക്ടർക്കും നല്‍കിയിട്ടുണ്ട്. പള്ളിയില്‍ എത്തി അതിക്രമം കാണിച്ച പൊലീസുകാർക്കെതിരെയാണ് പരാതി നല്‍കിയത്. മാർച്ച്‌ 22നാണ് പൊലീസ് പള്ളിയില്‍ കയറി ഫാദർ ജോഷി ജോർജിനെയും സഹവികാരിയെയും പൊലീസ് മർദ്ദിച്ചത്.

ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. സമീപത്തെ ഗ്രാമത്തില്‍ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പൊലീസ് വൈദികനെ പള്ളിയില്‍ കയറി മർദിക്കുകയായിരുന്നു. പൊലീസ് ക്രൂരമായി മർദിച്ചെന്നും, പള്ളിയില്‍നിന്നും പണം അപഹരിച്ചെന്നും ഫാ ജോഷി ജോർജ്  പ്രതികരിച്ചിരുന്നു. 

പാകിസ്ഥാനില്‍ നിന്നും വന്ന് മതപരിവർത്തനം നടത്തുന്നുവെന്നുള്‍പ്പെടെ പറഞ്ഞ് അപമാനിച്ചായിരുന്നു മർദ്ദനം. പരിസരത്തെ ഗ്രാമങ്ങളില്‍ നടന്ന കഞ്ചാവ് പരിശോധനയ്ക്കിടെ പൊലീസ് പള്ളിയിലേക്ക് കയറിവന്ന് അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ മർദിക്കാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് വൈദികനും സഹ വികാരിക്കും ക്രൂരമായ മർദനമേറ്റത്. പൊലീസ് സംഘം പള്ളിയിലെ ഓഫീസില്‍ കയറി 40,000 രൂപ അപഹരിച്ചുവെന്നും ഫാ. ജോഷി ജോർജ് വിശദമാക്കിയിരുന്നു.

Related News