മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ നടപടികള്‍ക്ക് സ്റ്റേയില്ല; സിഎംആര്‍എല്‍ ഹ‍ര്‍ജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കും

  • 09/04/2025

മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എല്‍ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്‌എഫ്‌ഐഒ കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തില്‍ ഹ‍ർജിക്ക് നിലനില്‍പ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നല്‍കില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നല്‍കിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിൻ്റെ തീരുമാനത്തിന് വിട്ടത്.

ഏപ്രില്‍ 22 ന് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പരിഗണിക്കും. തത്കാലം എസ്‌എഫ്‌ഐഒ നടപടികള്‍ക്ക് സ്റ്റേയില്ല. സിഎംആർഎല്ലിന് വേണ്ടി കപില്‍ സിബലും കേന്ദ്ര സർക്കാരിനായി അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എസ്‌വി രാജുവും കോടതിയില്‍ ഹാജരായി.

ഒരു വർഷത്തോളമായി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ് കേസ്. ആദ്യം കേസ് പരിഗണിച്ചത് ജസ്റ്റിസ് നവീൻ ചവ്‌ലയായിരുന്നു. പിന്നീട് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ്, പിന്നാലെ ജസ്റ്റിസ് സി ഡി സിംഗ്, ഇപ്പോള്‍ ജസ്റ്റിസ് ഗീരീഷ് കപ്ത്താലിയയുമാണ് കേസ് പരിഗണിക്കുന്നത്.

അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്ബാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎല്‍ ആവശ്യപ്പെട്ടത്. കോടതിയുടെ വാക്കാലുള്ള നിർദ്ദേശം മറികടന്ന് അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം. എന്നാല്‍ ചീഫ് ജസ്റ്റിസിന് കേസ് വിട്ടതോടെ കേസ് നടപടികള്‍ ഇനിയും നീളുമെന്നാണ് വ്യക്തമാകുന്നത്.

Related News