ബിൻസിക്കും സൂരജിനും പ്രവാസലോകത്തിന്റെ അന്ത്യാഞ്ജലി

  • 05/05/2025



കുവൈറ്റ് സിറ്റി : കുവൈത്തിൽ കൊല്ലപ്പെട്ട എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി എന്നിവരുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന്‌ ശേഷം സഭാ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ നിറകണ്ണുകളോടെയാണ് നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചത്. മൃതദേഹത്തില്‍ കുവൈത്തിലെ സുഹൃത്തുക്കളും, സഹപ്രവർത്തകരും അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടുകൂടിയാണ് മൃതദേഹങ്ങൾ പൊതുദര്‍ശനത്തിനായി സഭാ മോർച്ചറിയിൽ എത്തിച്ചത്, നേരത്തെ തന്നെ നൂറുകണക്കിനാളുകൾ ഭൗതിക ശരീരം കാണാനായി തടിച്ചുകൂടിയിരുന്നു. പൊതുദർശനത്തിന് ശേഷം വൈകുന്നേരത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രിയിലെ വീമാനത്തിൽ സൂരജ്, ബിൻസി എന്നിവരുടെ മൃതദേഹം നാട്ടിലേക്കെത്തിക്കും. കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് ചേക്കേറാനായി തയ്യാറെടുത്ത് ഒരുങ്ങിയിരുന്ന സൂരജ്, ബിൻസി ദമ്പതികൾ അവസാനം കൊച്ചു കുട്ടികളെ അനാഥരാക്കി ജന്മ നാട്ടിലെ ആറടിമണ്ണിലേക്ക് യാത്രയാവും.  

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ നഴ്സ് ദമ്പതികളുടെ കൊലപാതകം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണപ്പെട്ടത്. രണ്ടുപേരും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു.

Related News