പ്രവാസികൾക്കുള്ള ഫാമിലി വിസ നിയമങ്ങൾ കർശനമാക്കി കുവൈത്ത്; അനധികൃതമായി വിസ നേടിയവർ ഒരുമാസത്തിനുള്ളിൽ കുടുംബത്തെ നാട്ടിലയക്കണം

  • 27/05/2025



കുവൈത്ത് സിറ്റി: കുടുംബ വിസ നിയമങ്ങൾ ലംഘിച്ചതിന് അടുത്തിടെ നിരവധി പ്രവാസികളെ വിളിച്ചുവരുത്തി 
കുവൈത്ത് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റ്. ഈ നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കാനോ അല്ലെങ്കിൽ കുടുംബങ്ങളെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരികെ അയക്കാനോ ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. തുടക്കത്തിൽ 800 കുവൈത്തി ദിനാര്‍ ശമ്പള വ്യവസ്ഥ പാലിക്കുകയും പങ്കാളികൾക്കും കുട്ടികൾക്കും കുടുംബ വിസ (ആർട്ടിക്കിൾ 22) നേടുകയും ചെയ്ത ശേഷം ശമ്പളം കുറഞ്ഞ പ്രവാസികളെയാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. 

അവരുടെ ആദ്യ അപേക്ഷകൾ സാധുവായ വർക്ക് പെർമിറ്റുകളുടെയും 800 ദിനാറിന് മുകളിലുള്ള ശമ്പളത്തിന്റെയും അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ടുവെങ്കിലും, പിന്നീട് ജോലിമാറ്റം അല്ലെങ്കിൽ ശമ്പളക്കുറവ് കാരണം അവർ പുതുക്കിയ വിസ വ്യവസ്ഥകൾ ലംഘിക്കുന്ന അവസ്ഥയിലായി. കുടുംബാംഗങ്ങൾക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ പ്രവാസികൾക്ക് കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് 800 ദിനാർ ശമ്പള വ്യവസ്ഥ നടപ്പിലാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയതയോ വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ എല്ലാ പ്രവാസികൾക്കും ശമ്പള വ്യവസ്ഥ പാലിച്ചാൽ കുടുംബ വിസയ്ക്ക് അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Related News