പൊതുമാപ്പ് ഉപയോഗിക്കുവാന്‍ സാധിക്കാത്തവര്‍ രജിസ്ട്രേഷന്‍ ഡ്രൈവില്‍ പങ്കെടുക്കണമെന്ന് ഇന്ത്യന്‍ അംബാസഡർ സിബി ജോർജ്​.

  • 21/09/2020

കുവൈറ്റ് സിറ്റി : കുവൈത്തുമായി ഇന്ത്യയുടെ ബന്ധം സുദൃഢവും ചരിത്രപരവുമാണെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ പറഞ്ഞു. കളേര്‍സ് ന്യൂസ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പൂര്‍വാധികം മെച്ചപ്പെട്ടിട്ടുണ്ട്.  ഇന്ത്യ കുവൈത്തിന്റ അടുത്ത സുഹൃത്താനെന്നും  വാണിജ്യ വ്യവസായ സാമ്പത്തിക നയതന്ത്ര രംഗത്തെ കൂട്ടുകെട്ട് അതി ശക്ത്തമായി തുടരുന്നതായും അദ്ദേഹം പറഞ്ഞു.കോവി‍ഡ് ഉയർത്തിയ വെല്ലുവിളി ആഗോള അടിസ്ഥാനത്തില്‍ തന്നെ വലിയ പ്രതിസന്ധിയാണ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ സാമ്പത്തികം, വാണിജ്യം,ടെക്നോളജി വിഷയങ്ങളില്‍ ഇരു രാഷ്ട്രങ്ങൾക്കുമിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യൻ ഭരണകൂടത്തിന്‍റെയും  ഇന്ത്യൻ പൗരന്മാരുടെയും പ്രതിനിധിയായി കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനായി സേവനം ചെയ്യാനാണ്​ താൻ നിയോഗിക്കപ്പെട്ടതെന്നും ഗള്‍ഫ് മേഖലയിലെ മുന്‍ കാല അനുഭവം തന്‍റെ ദൌത്യത്തില്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിബി ജോർജ്ജ്‌ പറഞ്ഞു. 

ഇന്ത്യയെ സംബന്ധിച്ചടത്തോളം  ഗള്‍ഫ് മേഖലയിലെ തന്നെ പ്രധാനപ്പെട്ട രാജ്യമാണ്‌ കുവൈത്ത്‌. രാജ്യത്ത്  സ്ഥാനമേറ്റ ശേഷം  ചേംബര്‍ ഓഫ് കുവൈത്ത് മേധാവിയുമായും കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി മേധാവിയുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായി ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. രാജ്യങ്ങള്‍ തമ്മിലുള്ള  ശക്തമായ  ബന്ധത്തിന്റെ തുടര്‍ച്ചയായി കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ സന്ദര്‍ശനം  നിശ്ചയിച്ചിരുന്നത് അവസാന നിമിഷം  അമീറിന്റെ അനാരോഗ്യം കാരണം മാറ്റി വെക്കുകയായിരുന്നു. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ്​ നമ്മൾ. നല്ല രീതിയിലുള്ള സഹകരണമാണ്​ കുവൈത്ത്​ അധികൃതരിൽനിന്ന്​ ലഭിച്ചുകൊണ്ടിരിക്കുന്നത്​.

എംബസ്സി പ്രഖ്യാപിച്ച രജിസ്ട്രേഷന്‍ ഡ്രൈവില്‍  പൊതുമാപ്പ് ഉപയോഗിക്കുവാന്‍ സാധിക്കാത്തവരും  വിവരങ്ങള്‍ നല്‍കണമെന്ന് അംബാസഡർ പറഞ്ഞു.നേരത്തെ  മെയ് മാസത്തില്‍ ആംനസ്റ്റിയുടെ പാശ്ചാത്തലത്തില്‍  എംബസ്സി നല്‍കിയ  എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്  ഭൂരിപക്ഷം പേര്‍ക്കും ഇന്ത്യയിലേക്ക് മടങ്ങിപ്പോകുവാന്‍ സാധിച്ചിട്ടില്ല.അത്തരക്കാരുടെ ഔട്ട് പാസ്  കാലാവധി ഈ മാസം തീരുമെന്നതിനാല്‍ രജിസ്ട്രേഷന്‍ ഡ്രൈവില്‍ പങ്കെടുത്ത്  സര്‍ട്ടിഫിക്കറ്റ് ഉടന്‍  പുതുക്കേണ്ടതാണെന്ന്  അംബാസഡർ അറിയിച്ചു. ഇതിനായി ഇന്ത്യൻ എംബസിയിലും  മൂന്ന് പാസ്സ്പോര്‍ട്ട്  ഔട്ട്സോര്‍സ്  കേന്ദ്രങ്ങളിലും പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ വിഷയങ്ങള്‍ കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ട്  നിയമപരമായി തിരികേ  പുതിയ വിസയില്‍ എത്തുന്ന രീതിയില്‍   നാട്ടിലേക്ക് ഉടന്‍ പോകുവാനുള്ള അവസരം  ഒരുക്കുമെന്നും  കുവൈത്ത്​ ഭരണകൂടത്തിന്‍റെ  പിന്തുണയോടെ ഏറ്റവും നല്ല രീതിയിൽ അത്​ നിർവഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  അംബാസഡർ സിബി ജോർജ്​ പറഞ്ഞു. 

രാജ്യത്തിന്റെ പുരോഗതിയില്‍ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകളെ ഏറെ മതിപ്പോടെയാണ് കുവൈത്തിലെ ഭരണാധികാരികള്‍ കാണുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈത്ത്  ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യ,ഇറ്റലി,ബ്രസീല്‍,ചൈന തുടങ്ങിയ  34 രാജ്യങ്ങളിലേക്ക്  യാത്ര വിലക്ക് പ്രഖ്യാപിച്ചത്. നാട്ടിൽനിന്ന്​ കുവൈത്തിലേക്ക്  വരാൻ കഴിയാത്തവരുടെയും തൊഴിൽ നഷ്​ടപ്പെട്ടവരുടെയും പ്രശ്​നങ്ങള്‍ ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. ഇവിടെയുള്ള അധികാരികളോട് ഇന്ത്യയിലെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.  ഇന്ത്യയില്‍ കോവിഡ് മുക്തി നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് .രോഗികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്തില്‍ കോവിഡ് അതിഗുരുതരമായി ബാധിക്കപ്പെട്ട രാജ്യങ്ങളിലെ മരണനിരക്കിനേക്കാള്‍ വളരെ കുറവാണ് ഇന്ത്യയിലേതെന്നും അംബാസഡർ പറഞ്ഞു. 

ഇന്ത്യക്കാര്‍ക്ക് എന്ത്​ പ്രശ്​നവും എംബസിയെ അറിയിക്കാം.ഗാര്‍ഹിക തൊഴിലാളികളുടെ  തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്താനും പരാതികള്‍ക്ക് പരിഹാരം കാണുവാനും  എംബസ്സി എല്ലാ സഹായങ്ങളും ചെയ്ത് വരുന്നുണ്ട്. അതേസമയം  ഗാര്‍ഹിക തൊഴിലാളി മേഖലയിലെ യഥാര്‍ത്ഥ പ്രശ്നം അനധികൃത തൊഴില്‍ കുടിയേറ്റമാണ്. കുവൈത്തിലെ ഭരണാധികാരികള്‍ നിയമലംഘനം നടത്തുന്ന ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് ഓഫീസുകള്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍  തൊഴില്‍ നിയമം മറികടന്ന് അനധികൃതമായി തൊഴില്‍ ചെയ്യുന്നതും ഗുരുതമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ എംബസ്സി അഭയ കേന്ദ്രങ്ങള്‍ അടഞ്ഞ് കിടക്കുകയാണെങ്കിലും ഒളിച്ചോടിയതായി പരാതിയുള്ള തൊഴിലാളികളെ താമസിപ്പിക്കുവാനുള്ള  സൌകര്യങ്ങള്‍ ഒരുക്കിയതായും അംബാസഡർ പറഞ്ഞു. 

ജയിലില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ വിമാന  ടിക്കറ്റില്ലാത്തതിന്‍റെ പേരില്‍   ഒരു ദിവസം പോലും ഇന്ത്യക്കാരന്‍ കഴിയില്ലെന്നും ടിക്കറ്റുകള്‍ എംബസ്സി നല്‍കുമെന്നും അംബാസഡർ അറിയിച്ചു. ഈ വിഷയങ്ങള്‍ പരിശോധിക്കാന്‍ ഡി.സി.എമ്മിന്‍റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതായും ഇത്തരം വിഷയങ്ങളില്‍ അവര്‍ ഉടന്‍ തന്നെ  തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാസ്പ്പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നും അടുത്ത ടെണ്ടറില്‍ ആവശ്യമാണെങ്കില്‍ പരിഗണിക്കാമെന്നും  അംബാസഡർ  വ്യക്തമാക്കി. 

രാജ്യത്തെ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കു വേണ്ടിയുള്ള  രജിസ്‌ട്രേഷന്‍ ഡ്രൈവ് തുടരുകയാണ്. കുവൈത്തിലെ എല്ലാ ഇന്ത്യന്‍ എഞ്ചിനീയര്‍മാരും വിവരങ്ങള്‍ നല്‍കണം. എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട അക്രഡിറ്റേഷന്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച് കുവൈത്ത് എഞ്ചിനീയേസ് ഫോറവുമായി ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും അദ്ദേഹം അറിയിച്ചു. 

കളേഴ്സ് ന്യൂസ് ടീം അംഗങ്ങളായ റെജി ഭാസ്കർ , സലിം കോട്ടയിൽ , ഹബീബ് മുറ്റിച്ചൂർ, രതീഷ് സി വി  എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. 

Related News