നൈപുണ്യശേഷിയുള്ള തൊഴില്‍ശക്തിയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി.പി.രാമകൃഷ്ണന്‍

  • 02/03/2020

നൈപുണ്യശേഷിയുള്ള തൊഴില്‍ശക്തിയെ വാര്‍ത്തെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള അക്കാദമി േഫാര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ സഹകരണത്തോടെ ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് അങ്കമാലിയില്‍ ആരംഭിച്ച ഭാഷാപരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടുന്നവര്‍ക്ക് വിദേശഭാഷകളില്‍ മികച്ച പരിജ്ഞാനം നേടാനാവശ്യമായ പരിശീലനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അങ്കമാലി ഇന്‍കല്‍ പാര്‍ക്കില്‍ ഭാഷാ പഠന കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ ഐ ഇ എല്‍ ടി എസ്, ഒ ഇ ടി തുടങ്ങിയ ഇംഗ്ലീഷ് ഭാഷാപരിശീലനവും രണ്ടാം ഘട്ടമായി ജാപ്പനീസ്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷാപരിശീലനവും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്തും എറണാകുളത്തും ഡല്‍ഹിയിലും ഒഡെപെകിന്റെ ഭാഷാപരിശീലനകേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഉത്തരകേരളത്തിലെ തൊഴിലന്വേഷകര്‍ക്കായി കോഴിക്കോട് ജില്ലയില്‍ പരിശീലനകേന്ദ്രം ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്്. ഒഡെപെക് പരിശീലനകേന്ദ്രങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ആഗോളതലത്തില്‍ തൊഴിലുകളുടെ ഘടനയിലും സ്വഭാവത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി കിടപിടിക്കാനുള്ള മികവ് ആര്‍ജ്ജിക്കുന്നതിന് യുവാക്കള്‍ ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇത് മുന്‍നിര്‍ത്തി തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനത്ത് വിവിധ നൈപുണ്യവികസന-പരിശീലനപദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദേശതൊഴിലന്വേഷകര്‍ക്ക് കേരള അക്കാദമി േഫാര്‍ സ്‌കില്‍സ് എക്‌സലന്‍സിനു കീഴിലുള്ള മികവിന്റെ കേന്ദ്രങ്ങളിലൂടെ നൈപുണ്യവികസനം നേടാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്്. ഭാഷാനൈപുണ്യം, എജുക്കേഷന്‍ ആന്റ് ടീച്ചര്‍ ട്രെയിനിംഗ്, നഴ്‌സിംഗ്, ഓയില്‍ ആന്റ് റിഗ്, സെക്യൂരിറ്റി സര്‍വീസ്, വെല്‍ഡിംഗ്, വാട്ടര്‍ ടെക്‌നോളജി, ഹോസ്പിറ്റാലിറ്റി ആന്റ് ടൂറിസം, സ്‌പോര്‍ട്‌സ് റിസര്‍ച്ച് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ആന്റ് മാര്‍ക്കറ്റിങ്, ഡിസൈനിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലാണ് നിലവില്‍ നൈപുണ്യപരിശീലനം നല്‍കിവരുന്നത്.
കേരളത്തിലെ വിദഗ്ധ-അവിദഗ്ധ തൊഴിലന്വേഷകര്‍ക്ക് വിദേശത്ത് അവസരമൊരുക്കികൊടുക്കുകയെന്ന ദൗത്യമാണ് ഒഡെപെക്കിനുള്ളത്. വിദേശജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒഡെപെക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ് ഈടാക്കാതെ സൗജന്യമായാണ് പല രാജ്യങ്ങളിലേക്കും റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിനുള്ള സൗകര്യവും ഒഡെപെക് ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരെ യു കെ ആരോഗ്യവകുപ്പിനു കീഴിലുള്ള എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രികളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ ഒഡെപെക്ക് വഴി ആരംഭിച്ചിട്ടുണ്ട്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി ചേര്‍ന്ന് ആവിഷ്‌കരിച്ച ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം പദ്ധതി വഴി കേരളത്തിലെ രണ്ടായിരത്തോളം നഴ്‌സുമാര്‍ക്ക് വിദേശ തൊഴില്‍ അവസരം ഒരുക്കാനാവുമെന്ന് മന്ത്രി വ്യക്തമാക്കി. ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാമില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഗവണ്‍മെന്റ് നഴ്‌സുമാര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് ലീവ് അനുവദിക്കുന്നതുസംബന്ധിച്ച് ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
വിദേശത്തേക്കുള്ള റിക്രൂട്ട്‌മെന്റ് വിപുലീകരിക്കാനുള്ള സാധ്യതകള്‍ ഒഡെപെക് ഉപയോഗപ്പെടുത്തും. ഇതിനായി വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തും. യുവാക്കള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തക്കവിധം കഴിവ് ആര്‍ജ്ജിക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഒഡെപെക്ക് ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍ അധ്യക്ഷനായിരുന്നു. കെയ്‌സ് എംഡി എസ്.ചന്ദ്രശേഖര്‍, ഒഡെപെക് എംഡി കെ.എ.അനൂപ്,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സജി വര്‍ഗീസ്, ഒഡെപെക്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ വി.എന്‍.പി.കൈമള്‍, കെ.പി.ബീന എന്നിവര്‍ പ്രസംഗിച്ചു. ഒഡെപെക്ക് ജയറല്‍ മാനേജര്‍ എസ്.എസ്.സജു കൃതജ്ഞതയര്‍പ്പിച്ചു.

Related News