കുവൈറ്റിൽ പൊതുമര്യാദ ലംഘിച്ചാൽ പ്രവാസികളെ നാടുകടത്തും; മുന്നറിയിപ്പുമായി അധികൃതർ

  • 21/10/2020

കുവൈറ്റ് സിറ്റി;   കുവൈറ്റിൽ ചിത്രങ്ങളിലൂടെയോ, വീഡിയോയിലൂടെയോ   പൊതുമര്യാദ ലംഘിക്കുന്നവര്‍ക്കെതിരെ പിഴയടക്കം കർശന ശിക്ഷ ഏര്‍പ്പെടുത്താനൊരുങ്ങുന്നു.   ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് എത്തിക്‌സ് & സൈബര്‍ക്രൈം വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കി. സ്വദേശികൾക്കും, വിദേശികൾക്കും ഒരുപോലെ ഇത് ബാധകമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.  പൊതുമര്യാദ ലംഘിക്കുന്ന പിടിക്കപ്പെടുന്ന പ്രവാസികളെ നാടു കടത്തുകയും തിരിച്ച് കുവൈറ്റിലേക്ക് എത്താനാകാത്ത വിധം അവരുടെ പേരുകൾ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ കാഠിന്യം വിലയിരുത്തി കൂടുതൽ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ  പൊതുമര്യാദ ലംഘിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച ചില വ്യക്തികളെ മന്ത്രാലയം നിരീക്ഷിക്കുന്നതായും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. വിവാദ ക്ലിപ്പുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ലെബനീസ് മാധ്യമപ്രവര്‍ത്തകയെ നാടു കടത്തിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. പൊതുധാര്‍മികത ലംഘിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരു കുവൈറ്റ് സ്വദേശിനിക്കെതിരെ നടപടി സ്വീകരിച്ച് വരികയാണ്. സമൂഹമാധ്യമങ്ങളില്‍ മോശം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ഇറാന്‍ സ്വദേശിനിയെ നാടു കടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

സോഷ്യൽ മീഡിയയിൽ പൊതുധാര്‍മികത ലംഘിക്കുന്ന  ഒരു ക്ലിപ്പ് പോസ്റ്റ് ചെയ്തതിന് ഒരു കുവൈറ്റി ഫാഷനിസ്റ്റയെയും ഭർത്താവിനെയും സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ്  പൊതുധാര്‍മികത ലംഘിക്കുന്നവർക്കെതിരെ കർശന നിരീക്ഷണം തുടർന്ന് വരികയാണെന്നും, ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Related News