ഇന്ത്യയിലെ 1,500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

  • 21/03/2021



ന്യൂഡെൽഹി: ആഗോള തലത്തിൽ നടക്കുന്ന റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായി നോക്കിയ ഇന്ത്യയിലെ 1,500 ജീവനക്കാരെ പിരിച്ചുവിടും. ഇവർക്കായി ചെലവഴിച്ച തുക ഇനി മുതൽ റിസർച്ചിനും ഡവലപ്മെന്റിനും വേണ്ടി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണിത്. ഇന്ത്യയടക്കം ആഗോള തലത്തിൽ തന്നെ നോക്കിയയുടെ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചേക്കും.

നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഇതേക്കുറിച്ച്‌ ഇപ്പോൾ പറയാനാവില്ലെന്നും എന്നാൽ അധികം വൈകാതെ തന്നെ കാര്യങ്ങൾ വിശദീകരിക്കുമെന്നും നോക്കിയ വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഏഷ്യാ പസഫിക് റീജിയനിൽ മാത്രം കമ്ബനിക്ക് 20,511 ജീവനക്കാരുണ്ട്. ഇതിൽ 15,000-ത്തിലധികം പേരും ജോലി ചെയ്യുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിൽ തന്നെ ബെംഗളൂരു, ചെന്നൈ, ഗുഡ്‌ഗാവ്, മുംബൈ, നോയ്‌ഡ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് നോക്കിയയുടെ പ്രവർത്തനം.

ഇതിന് പുറമെ രാജ്യത്ത് 26 നഗരങ്ങളിൽ കമ്ബനിക്ക് പ്രൊജക്‌ട് ഓഫീസുകളുണ്ട്. നോയ്ഡയിലും ചെന്നൈയിലും ഗ്ലോബൽ സർവീസ് ഡെലിവറി സെന്ററുകളുണ്ട്. ഇവിടെ മാത്രം 4,200 പേർ ജോലി ചെയ്യുന്നുണ്ട്. കമ്ബനിയുടെ നിർമ്മാണ കേന്ദ്രം ചെന്നൈയിലാണ്. ഇതിന് പുറമെ ബെംഗളൂരുവിൽ ഒരു ഫാക്ടറി നോക്കിയക്കുണ്ട്.

Related News