കെ.ടി.ജലീലിന് തിരിച്ചടി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

  • 20/04/2021

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ മുൻമന്ത്രി കെ.ടി.ജലീലിന് തിരിച്ചടി. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധിപറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചത്.

ബന്ധുനിയമന വിഷയത്തിൽ ജലീൽ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്ത നിരീക്ഷണം.

പ്രാഥമികാന്വേഷണം പോലുമില്ലാതെയാണ് ലോകായുക്ത അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്നായിരുന്നു ജലീലിന്റെ വാദം. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വാദിച്ചിരുന്നു. സർക്കാരും ഈ വാദത്തെ പിന്തുണച്ചു. എന്നാൽ, ലോകായുക്തയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചിരുന്നില്ല.

തുടർന്ന് ഇന്ന് വിധി പറഞ്ഞ കോടതി ലോകയുക്തയുടെ ഉത്തരവിൽ യാതൊരു പിശകുമില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. ലോകായുക്ത എല്ലാ വശങ്ങളും പരിശോധിച്ചു. വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബന്ധുവായ കെ.ടി. അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമനത്തിനായി ഇടപെട്ടതാണ് ജലീലിന് വിനയായത്. തസ്തികയുടെ യോഗ്യത അദീബിന്റെ യോഗ്യതയ്ക്ക് അനുസൃതമായി മാറ്റാൻ മന്ത്രി നിർദേശിച്ചു എന്നതായിരുന്നു ആരോപണം.

നിയമനത്തിനുപിന്നാലെ യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസാണ് മന്ത്രിക്കെതിരേ ആരോപണവുമായി വന്നത്. തുടർന്ന് അദീബ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മാതൃസ്ഥാപനത്തിലേക്കുമടങ്ങുകയും ചെയ്തു.

എടപ്പാൾ തലമുണ്ട സ്വദേശി വി.കെ. ഷാഫിയാണ് ബന്ധുനിയമനത്തിനെതിരേ ലോകായുക്തയെ സമീപിച്ചത്. ബന്ധുവിന് നിയമനം ലഭിക്കത്തക്കതരത്തിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ മന്ത്രി ഇടപെട്ടുവെന്നതിന് തെളിവുണ്ടെന്ന് ലോകായുക്ത കണ്ടെത്തി.

സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി, സ്ഥാനത്ത് തുടരരുതെന്നും ലോകായുക്ത നിർദേശിച്ചു. തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോടു നിർദേശിച്ച് റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

Related News