കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റു പോലെ: പ്രതിസന്ധി നേരിടാൻ രാജ്യം സജ്ജം; പ്രധാനമന്ത്രി

  • 20/04/2021

കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോടുള്ള അഭിസംബോധനയിലാണ് പ്രതികരണം. വെല്ലുവിളി വലുതാണ്; ഒരുമയും കൃത്യമായ തയാറെടുപ്പും കൊണ്ട് മറികടക്കാം. ജനങ്ങൾ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നുവെന്നും ദിശാബോധത്തോടെ പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമെന്നും മോദി പറഞ്ഞു.

കോവിഡ് മാർഗരേഖ പാലിക്കാൻ ജനമുന്നേറ്റമുണ്ടാകണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. യുവാക്കൾ കോവിഡ് മാർഗരേഖയെക്കുറിച്ച്‌ ബോധവൽകരണത്തിന് കമ്മിറ്റികൾ ഉണ്ടാക്കണം. കാരണമില്ലാതെ വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങുന്നില്ലെന്ന് കുട്ടികൾ ഉറപ്പാക്കണം.

ഓക്സിജൻ ദൗർലഭ്യം നേരിടുകതന്നെ ചെയ്യും. ആവശ്യമുള്ളവർക്കെല്ലാം ഓക്സി‍ജൻ ഉറപ്പാക്കാൻ വേഗത്തിൽ നടപടി കൈകൊള്ളും. ഒരുലക്ഷം പുതിയ ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കും. കേന്ദ്ര, സംസ്ഥാനസർക്കാരുകളും സ്വകാര്യമേഖലയും യോജിച്ച്‌ പ്രവർത്തിക്കും. ഏറ്റവും വേഗത്തിൽ 12 കോടി ഡോസ് വാക്സീൻ നൽകിയത് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന വാക്സീന്റെ പകുതി രാജ്യത്തുതന്നെ വിതരണം ചെയ്യും. സർക്കാർ ആശുപത്രികളിൽ സൗജന്യമായി വാക്സീൻ നൽകുന്നത് തുടരും. ഇതരസംസ്ഥാനതൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്ത് തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആത്മവിശ്വാസം കാക്കാൻ സംസ്ഥാനസർക്കാരുകൾ ശ്രദ്ധിക്കണം. തൊഴിലാളികൾക്ക് അതത് സംസ്ഥാനങ്ങളിൽത്തന്നെ വാക്സീൻ നൽകണം.

Related News