ജൂണ്‍ അവസാനത്തോടെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഇരുപത് ലക്ഷമായി ഉയരുമെന്ന് ആരോഗ്യ അധികൃതര്‍

  • 30/04/2021

കുവൈത്ത് സിറ്റി : രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ജൂൺ അവസാനമോ ജൂലൈ ആദ്യമോ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഇരുപത് ലക്ഷമായി ഉയരുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണം രാജ്യത്ത് ത്വരിതപ്പെടുത്തുന്നതിനാൽ വാക്സിന്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ചെയ്യുന്ന ആളുകളെ എണ്ണവും  ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഫൈസർ വാക്സിൻ ബാച്ചുകള്‍ കൃത്യ സമയത്ത്  എത്തുന്നത്  വാക്സിന്‍ നല്‍കുന്നതിന്‍റെ വേഗത വര്‍ദ്ധിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. 

കോവിഡ് കുത്തിവെപ്പിന് അനുവദിച്ച സമയക്രമം പാലിക്കുന്നതില്‍ ആളുകള്‍  ജാഗ്രത പുലര്‍ത്തണമെന്നും എസ്എംഎസ് ആയി അയക്കുന്ന സമയത്തുതന്നെ കുത്തിവയ്പ്പ് കേന്ദ്രത്തിലെത്തണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. കൂടുതല്‍ പേര്‍ ഒരേസമയം കുത്തിവയ്പ്പ് കേന്ദ്രത്തില്‍ ഒത്തുകൂടാതിരിക്കാന്‍ സമയക്രമം പാലിക്കുന്നത് വഴി കഴിയും. പലരും അപ്പോയ്ന്റ്‌മെന്റ് നല്‍കിയ സമയത്തല്ല കുത്തിവയ്‌പ്പെടുക്കാന്‍ വരുന്നത്. ഇത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഇതിനകം രാജ്യത്ത് എത്തേണ്ട ഓക്സ്ഫോർഡ് വാക്സിനുകളുടെ മൂന്നാമത്തെ ബാച്ച് അടുത്ത് തന്നെ എത്തുമെന്നാണ് കരുതുന്നത്. ആഗോള തലത്തിലെ ഏറ്റവും പുതിയ  ഗവേഷണ  ശുപാർശകള്‍  അനുസരിച്ച് ഒന്നും രണ്ടും വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടുന്നത് സജീവമായി  പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത്  ഫൈസർ വാക്സിന് 21 ദിവസവും ഓക്സ്ഫോർഡ് വാക്സിന് 3 മാസവുമാണ് രണ്ടാം ഡോസിനായി ഇടവേള നല്‍കുന്നത്.  

രാജ്യത്തെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന രോഗികളില്‍ ഏറെയും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്തവരാണെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്ത് കര്‍ഫ്യൂ പോലുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പുതിയ കേസുകള്‍ കുറയാത്തത് നേരിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിലും ആരോഗ്യമാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും ജനങ്ങള്‍ കാണിക്കുന്ന അശ്രദ്ധയാണ് കേസുകള്‍ കൂടുവാന്‍ കാരണമെന്നാണ് കരുതുന്നത്. 

Related News